Skip to main content

പ്രിയപ്പെട്ട സിദ്ദിഖ്

പ്രിയപ്പെട്ട സിദ്ദിഖ്. നീ ആരോടും ഉരിയാടാതെ കടന്നുപോയി. നമ്മുടെ ഗ്രൂപ്പിലെ കളി ചിരി തമാശകളുടെ നിത്യവസന്തമായിരുന്നു നീ. പ്രി-ഡിഗ്രി ക്ലാസ്സിന്റെ മൂലയിലെ ബെഞ്ചിലിരുന്ന് ഡസ്കിന്മേൽ തലചായ്ച് തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ചത് ഓർമയിൽ ഓളം വെട്ടിയിരുന്നു. പിന്നീട് m. o. c. വാട്സ് ആപ്പ് ഗ്രൂപ്പ്‌ നിലവിൽ വന്നതോടെ ആ ഓർമ്മകൾ പുനർ ജനിക്കുകയും ചെയ്തു . നീ നിഷ്കളങ്കമായി വീണ്ടും തമാശക്കാരനായി അവതരിച്ചു. നാം ബാല്യത്തിൽ ഒരേ ക്ലാസിലിരുന്ന് പഠിച്ചവരല്ലേ എന്ന എളിമ നില നിർത്തുകയായിരുന്നു നീ. അല്ലാതെ ഖത്തർ രാജ്യത്തിന്റെ മലയാളി കൂട്ടായ്മയുടെ രക്ഷാധികാരിയാണ് താനെന്ന് ഞെളിയാൻ വേണ്ടി തമാശക്ക് 
പോലും നീ അക്കാര്യം വെളിപ്പെടുത്തിയില്ല. നാം അറുപത് കഴിഞ്ഞാലും ബാല്യകാല ബന്ധമല്ലേ വലുതെന്ന് നീ വിശ്വസിച്ചു.
അക്കാര്യം നീ എന്നോട് പറയുകയും ചെയ്തു. നിന്റെ തമാശക്ക് 
അലോസരമുണ്ടന്ന് തോന്നിയപ്പോൾ ഗ്രൂപ്പിൽ നിന്നും വിട്ടു നിന്നു. ആ സങ്കടം ഒരു കുറി എന്നോട് നീ പറയുകയും ചെയ്തു . 😂നിന്നെ ഞാൻ ഉപദേശിച്ചതും അതു തന്നെയാണ്.ഗ്രൂപ്പിൽ നിന്ന് വിട്ട് നിൽക്കാൻ. അതെ സിദ്ദിഖ്, ആർക്കും അലോസരമുണ്ടാക്കാതെ നീ കടന്നുപോയി. ജനിച്ച നാടും വീടും 
വിട്ട് അന്നം തേടി നിന്റെയടുക്കൽ വരുന്നവർക്ക് താങ്ങും തണലുമായി നീ വർത്തിച്ചു. ആരുടേയും താങ്ങോ തണലോ തേടേണ്ടുന്ന ഘട്ടം വരുന്നതിന് മുമ്പ് പോകലായിരുന്നു നിന്റെ വിജയമെങ്കിൽ നീ വിജയിച്ചിരിക്കുന്നു. ആരേയും ഒന്നും പറയാതെ, ആരെ കൊണ്ടും പറയിപ്പിക്കാതെ നീ എന്നെന്നേക്കുമായി പോയി. കൂട്ടിന് ഞങ്ങൾ പിന്നാലെയുണ്ട്. നിന്നെ ഞങ്ങൾ തനിച്ചാക്കില്ല.

            

Comments

Popular posts from this blog

അനുഭവങ്ങൾ നൊമ്പരങ്ങൾ|01

ബദറുൽ മുനീർ പത്താം തരം വരെ പഠിക്കുമെന്നൊരിക്കലും  വിചാരിച്ചിരുന്നില്ല. അത്രക്കും പ്രതീക്ഷയറ്റതായിരുന്നു അവന്റെ ഭൂതകാലം. രാവിലെ ഒരു പിഞ്ഞാണത്തിൽ കട്ടൻ ചായയും, മധുരത്തിന് ബെല്ലവും, അരിയോ കടലയോ വറുത്തതോ, ചായക്ക് വെള്ളം തിളപ്പിച്ച അടുപ്പിലെ കനലിലിട്ട്  ചുട്ടെടുത്ത ഏതാനും ചക്കക്കുരുവോ ആയിരിക്കും അവന്റെ വീട്ടിലെ പ്രാതൽ. ചിലപ്പോൾ പല്ല് തേപ്പും ദിന ചര്യകളും കഴിഞ്ഞ് ഉമ്മ അടുക്കളയിൽ പോകാതിരിരുന്നാൽ ഇനിയെന്ത് എന്ന ചിന്ത വരും. അപ്പോൾ  ഏതാനും നാണയതുട്ടുകൾ കൈയിൽ കൊടുത്തിട്ട്  ഉമ്മ പറയും, "ഇഞ്ഞ് മീത്തലെ പ്ട്യേന്ന് നൂറ് കടലക്കേം പത്ത് ചായപ്പൊട്യൂം, ബാക്കിപൈസക്ക് ബെല്ലോം മാങ്ങീറ്റ് ബേംബാ".അവന്റെ വീടിന്റെ കിഴക്ക് ഭാഗത്ത് ഏകദേശം നൂറ് മീറ്ററകലെ ഒരു കടയുണ്ട്. അത് മൂന്ന്‌ മീറ്റർ ആഴമുള്ള ഒരു തോടിന്റെ വക്കിലാണ് സ്ഥിതി ചെയ്തിരുന്നത്. അവന്റെ വീടിന്റെ മുന്നിൽ വയലാണ്.അരേമാക്കൂലെ അമ്മയുടെ വയൽ. അവന്റെ വീടിന്റെ മുന്നിൽ നിന്ന്‌ എതാനും വാര നീളമുള്ള ഒരു വരമ്പുണ്ട്.  അതിലൂടെ നടന്നാൽ തോട്ട് വരമ്പിൽ കയറാം. തോട്ട് വരമ്പിൽ നിന്ന് കിഴക്കോട്ട് തിരഞ്ഞ് നൂറ് മീറ്റർ നടന്നാൽ മീത്തലെ പീടികയിലെത്താം. അത് കണ്...

അനുഭവങ്ങൾ നൊമ്പരങ്ങൾ|03

ഞാൻ ആകെ ഇരുപത് ദിവസമാണ് ജോലി ചെയ്തിരുന്നത്. ഇരുപത് ദിവസത്തേക്ക്   ശമ്പളം വകയിൽ പതിനാറ് രൂപ കിട്ടി. ഇത് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപതിലെ കഥ. എനിക്ക്‌ വലിയ സന്തോഷമായി.കൈയിൽ ഒരു ചില്ലിക്കാശ് പോലുമില്ലാതെ  അലഞ്ഞ് തിരിഞ്ഞ് നടന്ന എനിക്ക് പതിനാറ് രൂപ കിട്ടിയിരിക്കുന്നു.പോക്കർ മൗലവിക്ക് കൊടുക്കാനുള്ള ഇരുപത്തഞ്ച് രൂപയിൽ ആദ്യ ഘഡു പത്ത് രൂപ ആദ്യം കൊടുക്കാം. ബാക്കി പതിനഞ്ച് രൂപ അടുത്ത മാസം തരാമെന്ന് അവധിയെടുക്കാം. എന്റെ ജീവിതത്തിലെ ആദ്യ ശമ്പളമാണിത്. ആയതിനാൽ ആദ്യ ശമ്പളത്തിൽ നിന്ന്‌ അഞ്ച് രൂപ ഉമ്മാക്ക് കൊടുക്കണം. ഒരു രൂപ തിരിച്ച് ചൊക്ലിയിലേക്ക് പോകാനുള്ള ബസ്ചാർജിന്റെ കൂടെ ഉപയോഗിക്കാം. അങ്ങിനെ കിട്ടിയ ശമ്പളവുമായി ഞാൻ തൊട്ടടുത്ത വ്യായാഴ്ച നാട്ടിൽ പോകാൻ തീരുമാനിച്ചു.വ്യായാഴ്ചയാണ് മദ്രസ്സാ അദ്ധ്യാപകർ നാട്ടിൽ പോകാറുള്ളത്. വെള്ളിയാഴ്ച മദ്രസ്സക്ക് അവധിയാണ്. വ്യാഴായ്ച രാവിലെ ഒൻപതരക്ക് മദ്രസ്സ വിട്ടാൽ എല്ലാവരും നാട്ടിൽ പോകും. വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയാൽ മതി. അല്ലെങ്കിൽ ശനിയാഴ്ച രാവിലെ ക്ലാസ്സിലെത്തിയാലും മതി.                അങ്ങിനെ അടുത്ത വ്...

അനുഭവങ്ങൾ നൊമ്പരങ്ങൾ|02

       സഹപ്രവർത്തകർ വിവിധ മാർഗ്ഗങ്ങളിലേക്ക് പിരിഞ്ഞ് പോയി. അതോടെ മദ്രസ്സയുടെ ആപ്പീസ് മുറിയിൽ ഞാൻ തനിച്ചാണുണ്ടായിരുന്നത്.  ളുഹർ ബാങ്ക് വിളിക്കുന്നത് വരെ ഞാൻ അവിടെ തന്നെ തനിച്ചിരുന്നു.അല്ലാതെന്തു ചെയ്യാൻ. കൂട്ടിന് ഒരാള് വേണ്ടേ?.പുറത്തേക്കിറങ്ങി പോകാൻ നാട്ടിൽ ആരുമായും പരിചയമില്ല. സ്വന്തം നാട്ടിലെ പോലെ വറുതെ പുറത്തിറങ്ങി അലഞ്ഞ് തിരിയാനും, വെറുതെ ഏതെങ്കിലും കടയിൽ കയറി വായിൽ നോക്കിയിരിക്കാനും പറ്റില്ല.ഞാൻ ബഹുമാന്യനും അവർകളുമായി മാറിയിരിക്കുകയാണ്.ബാങ്ക് കേട്ടപ്പോൾ  ഞാൻ പള്ളിയിലേക്ക് പോയി.പള്ളിയും മദ്രസയും സപീപം തന്നെയാണ് സ്ഥിതി ചെയ്യുന്നത്.നിസ്കാരം നിർവഹിക്കാൻ പള്ളിയിൽ ഏതാനും ആളുകൾ വന്നിട്ടുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഞാൻ ആരാണെന്ന് അവർ ആരാഞ്ഞു. അങ്ങിനെ ഞാനും അവരുമായി പരസ്പരം പരിചയപ്പെട്ടു. നല്ല മാന്യമായ  സമീപനവും പെരുമാറ്റവും.അവരുടെ  മുഖത്ത് എന്റെ നാട്ടിലുള്ളവരുടെ മുഖത്ത് പ്രകടമായത് പോലെയുള്ള നിന്ദ്യതയുടെ ഭാവമായിരുന്നില്ല. അവരിൽ മാന്യമായ ഭാവം  കളിയാടുന്നുണ്ടായിരുന്നു.അവർ എന്നെ തങ്ങളുടെ ഹൃദയാന്തരങ്ങളിലേക്ക്   സ്വാഗതം ചെയ്യുകയായിരുന്നു.ഞാൻ...