ഞങ്ങളാറു മക്കളിലേറ്റവും മൂത്തവളായിരുന്നു പാത്തുമ്മച്ചാച്ച. എഴുപത്തി ഒമ്പതാമത്തെ വയസ്സിലാണവർ മരണമടഞ്ഞത്.മൂത്ത സഹോദരി മാതാവിന്റെ സ്ഥാനത്താണ്.ഫലത്തിൽ അവൾ തന്നിലിളയവർക്കെല്ലാം മാതാവ് തന്നെയായിരുന്നു.ഞാൻ ജോലിക്ക് പോയിത്തുടങ്ങാത്ത കാലം.
പകൽ സമയത്ത് വീടുവിട്ടാൽ സഹോദരി പാത്തുമ്മച്ചാച്ചാന്റ വീട്ടിൽ,അവിടം വിട്ടാൽ സ്വന്തം വീട്ടിൽ ഉമ്മാന്റെ അരികിൽ.നെയ്ത്തുകാരന്റെ ഓടംപോലെ ഈ രണ്ട് വീടുകൾക്കിടയിലുള്ള ഓട്ടം മാത്രമായിരുന്നു അന്നെന്റെ ദിനചര്യ.ഞാനെല്ലാദിവസവും
പാത്തുമ്മച്ചാച്ചാന്റെ വീട്ടിലേക്ക് പോകും. ഉച്ചക്കാണ് ഞാനവിടെ ചെന്നതെങ്കിൽ അവളെന്നോട് ചോദിക്കും.
"ഇഞ്ഞി ചോറ് തിന്നിക്കോ?"
"ഇല്ല".
"എന്നാ ബേകം കൈ കൈക്".
ഞാൻ വേഗം കൈ കഴുകി അടുക്കളയിലേക്ക് പോകും.അപ്പോഴേക്കും ഇച്ചാച്ച കിണ്ണത്തിൽ ചോറിട്ട് മീൻകറിയുമെടുത്ത് എനിക്ക് തരും.അത് തിന്ന് അല്പ നേരം വിശ്രമിച്ച് ഇച്ചാച്ചാ ഞാൻ പോക്വാന്നേ എന്ന് ഞാൻ യാത്ര പറഞ്ഞിറങ്ങും.
ചോറ് തിന്ന് വിശ്രമിക്കുകയായിരുന്ന എന്റെ ഉമ്മ ഞാൻ വീട്ടിലെത്തിയാൽ ചോദിക്കും."ഇഞ്ഞ് ഏടായ്നു ഇത്തിരേരോം?"
" ഞാൻ ചെരക്കര പുത്യോട്ടില് ".
"ഇഞ്ഞ് ചോറ് തിന്നിക്കോ?"
സങ്കടത്തിൽ ചാലിച്ച ചോദ്യം.
"ങാ..." ചോറ് തിന്ന കാര്യം പറയാൻ
എനിക്ക് വല്ലാത്ത സങ്കടമാണ്. എന്നാലും ഞാൻ സത്യം തന്നെ പറയും.ഉമ്മ കർമൂസ്സ കുരുപോലത്തെ പരുപരുത്ത റേഷനരിയുടെ ചോറ് ചമ്മന്തിയും കൂട്ടി തിന്ന ഉമ്മാനോട് നല്ല മീൻകറിയും കൂട്ടി ചോറ് തിന്ന
കാര്യം പറയുമ്പോൾ.....
ഉമ്മാക്ക് നല്ല ഭക്ഷണം കിട്ടാതെ ഞാൻ നല്ല ഭക്ഷണം കഴിച്ചല്ലോ എന്ന കുറ്റ ബോധം എന്നെ അലട്ടുന്നുണ്ടാവും.അക്കാലത്ത് കറിക്കാവശ്യമുള്ള മത്സ്യമോ പച്ചക്കറിയോ വാങ്ങാനുള്ള കഴിവ് ഞങ്ങൾക്കില്ലായിരുന്നു. എതാനും വർഷങ്ങൾക്കു ശേഷം എന്റെ നേരെ മൂത്ത സഹോദരി നബീസച്ചാച്ച എന്നോട് പറഞ്ഞു.
"മോനെ ഇഞ്ഞ് കർമൂസക്കുരു അരീന്റെ ചോറ് കറീല്ലാതെ ചമ്മന്ത്യൂം കൂട്ടി
തിന്നുന്ന കാര്യം ഉമ്മേന്നോട് സങ്കടപ്പെട്ട് പറയാറുണ്ടെന്ന്". ഇത് കേട്ടപ്പോൾ എനിക്ക് ഉമ്മാന്റെ നേരെ സങ്കടവും മാതൃ സ്നേഹത്തെ കുറിച്ചുള്ള തിരിച്ചറിവുമാണുണ്ടായത്.
പാത്തുമ്മച്ചാച്ച എനിക്ക് ദാഹത്തിന് വെള്ളവും വിശപ്പടക്കാൻ ഭക്ഷണവും തന്നതിന് പ്രത്യുപകാരമായി ഞാൻ മിക്ക സമയങ്ങളിലും അവൾക്കു വേണ്ടി പ്രാർത്ഥിക്കും.മുയിപ്പോത്ത് പാറക്കീൽ പള്ളിയുടെ ഖബർ സ്ഥാനിൽ ഭാരമുള്ള മൂടുകല്ലുകൾക്കടിയിൽ സൽകർമ്മങ്ങളുടെ തണലിൽ ഇച്ചാച്ച വിശ്രമിക്കുകയാണ്.ആ ഖബറിലവൾ ഏകയായി കഴിയുമ്പോൾ നല്ല കൂട്ടുകാരികൾ നേരം പോക്കിനായി അവളെ സമീപിക്കും.അപ്പോൾ ഇച്ചാച്ച അവർ ആരാണെന്ന് ചോദിക്കും.
ആ കൂട്ടുകാരികൾ പറയും ഞങ്ങൾ നിന്റെ സൽകർമ്മങ്ങണാണെന്ന്. അവളുടെ ചാരെ അല്പം അകന്നു നിൽക്കുന്ന ഒരു സ്നേഹ സ്വരൂപിണി എന്റെ ഇച്ചാച്ചാനെ നോക്കി പുഞ്ചിരി തൂകിക്കൊണ്ട് നിൽക്കുന്നുണ്ടാകും. അവളെ നോക്കി ഇച്ചാച്ച ചോദിക്കും "അവളാരാണെന്ന്. ആ സ്നേഹ സ്വരൂപിണി പറയും " നിന്റെ കൈകളാൽ ഭക്ഷണവും വെള്ളവും നൽകി വിഷപ്പും ദാഹവുമകറ്റിയ, നീ കുടുമ്പ ബന്ധം ചേർത്തു പിടിച്ച സുകൃതങ്ങളാണ് താനെന്ന്.
മേലെ ആകാശ ഗംഗയിൽ അങ്ങിങ്ങായി ചിതറി കിടക്കുന്ന നക്ഷത്രക്കൂട്ടങ്ങൾക്ക് മീതെ ബർസഖീ ലോകത്തു നിന്ന് ഇച്ചാച്ച ഞങ്ങളെ
നോക്കി കാണും.അവളപ്പോൾ കുടുബ ബന്ധം ചേർത്തതിന്റ പ്രതിഫലം എന്റെ കുടുമ്പക്കാരറഞ്ഞിരുന്നുവെങ്കിൽ!.എന്നാഗ്രഹിക്കുന്നുണ്ടാവും.
മേൽപ്പറഞ്ഞ പാത്തുമ്മയെ പോലുള്ള സഹോദരി നിങ്ങൾക്ക് ആർക്കെങ്കിലും ഉണ്ടോ?
ReplyDelete