Skip to main content

ഭാരമുള്ള മൂടുകല്ലുകൾക്കടിയിൽ

 ഞങ്ങൾ ആറു മക്കളിൽ ഏറ്റവും മൂത്തവളായിരുന്നു പാത്തുമ്മച്ചാച്ച. എഴുപത്തി ഒമ്പതാമത്തെ വയസ്സിലാണ് അവർ മരണമടഞ്ഞത്. ഇച്ചാച്ചാന്റെ  ഖബറിനെ അല്ല്വാഹു സ്വർഗ്ഗത്തോപ്പാക്കട്ടെ,ആമീൻ. അവർ മരണശയ്യയിൽ കിടക്കുമ്പോൾ അവളെ സന്ദർശിക്കാനോ   അവളുടെ 
മരണാനന്തര ചടങ്ങിൽ  പങ്കെടുക്കാനോ  കഴിയാത്തതിന്റെ സങ്കടം എനിക്ക് ഇപ്പോഴുമുണ്ട്.മൂത്ത സഹോദരി മാതാവിന്റെ സ്ഥാനത്താണ്.ഫലത്തിൽ അവൾ തന്നിലിളയവർക്കെല്ലാം മാതാവ് തന്നെയായിരുന്നു.ഒരു അനാഥാലയത്തിലെ അന്തേയവാസിയായിരുന്ന  ഞാൻ, പ്രീ ഡിഗ്രി തോറ്റപ്പോൾ  1981ൽ  ജന്മനാടയ മുയിപ്പോത്തേക്ക്  വന്നു. നാട്ടിലെ സമൂഹവുമായി  പൊരുത്തപ്പെടാൻ കഴിയാത്ത മാനസികാവസ്ഥയിലായിരുന്നു അന്ന് ഞാൻ.നാട്ടുകാരിൽ മിക്കപേർക്കും എന്നെ അറിയില്ല അത് പോലെ  നാട്ടിലെ മിക്കപേരേയും എനിക്കുമറയില്ല. അങ്ങാടിയിലൊ, നിസ്കരിക്കാൻ പള്ളിയിലോ പോയാൽ കാണുന്നവർ കൂടെയുള്ളവരോട് ചോദിക്കും.
 'ഓനേതാ?' 
അപ്പോൾ കൂടെയുള്ളവർ പറയും  "ഓനുമ്മളെ തിരംഗലത്തെ ഇബ്രായ്യ്യാക്കാന്റെ മോനല്ലേ.
"അത്യോ  എനക്കോനെ അറഞ്ഞൂടാലോ.ഓനേട്യായ്നു ഇത്തിര കാലോം?"
"ഓന് എത്തീംഖാനേല് പഠിക്ക്യാൻ പോയതല്ലേ?"
ഞാൻ അനാഥാലയത്തിലെ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങി വന്നപ്പോൾ എന്റെ കൂടെ അന്ന് പഠിച്ചിരുന്ന നാട്ടിലെ കൂട്ടുകാരെല്ലാം ഗൾഫിലേക്കു പോയി.യതീം ഖാനയിലുണ്ടായിരുന്ന സഹപാഠികളെല്ലാവരും ഉപരിപഠനത്തിന് അർഹരായി.ഇപ്പോൾ എന്റെ മനസ്സ് പതറിയിരിക്കുന്നു.ആരോടും മിണ്ടാതെ,കളിചിരിയില്ലാതെ തെക്ക് വടക്ക് നടക്കും.പകൽ സമയത്ത് വീടുവിട്ടാൽ സഹോദരി പാത്തുമ്മച്ചാച്ചാന്റ വീട്ടിൽ,അവിടം വിട്ടാൽ സ്വന്തം വീട്ടിൽ ഉമ്മാന്റെ അടുക്കൽ.നെയ്ത്തുകാരന്റെ ഓടംപോലെ ഈ രണ്ട് വീടുകൾക്കിടയിലുള്ള ഓട്ടം മാത്രം.ഇതായിരുന്നു എന്റെ അന്നത്തെ ജീവിതചര്യ.ഞാൻ
 എല്ലാദിവസവും പാത്തുമ്മച്ചാച്ചാന്റെ  വീട്ടിലേക്ക് പോകും. ഉച്ചക്കാണ് ഞാനവിടെ  ചെന്നതെങ്കിൽ അവൾ എന്നോട് ചോദിക്കും "ഇഞ്ഞി ചോറ് തിന്നിക്കോ?"
 "ഇല്ല".
"എന്നാ ബേകം കൈ കൈക്".
 ഞാൻ  വേഗം കൈ കഴുകി അടുക്കളയിലേക്ക് പോകും.അപ്പോഴേക്കും പാത്തുമ്മച്ചാച്ച കിണ്ണത്തിൽ ചോറിട്ട് മീൻകറിയുമെടുത്ത് എനിക്ക്  തരും.അത് തിന്ന്  അല്പ നേരം വിശ്രമിച്ച് "ഇച്ചാച്ചാ ഞാൻ പോക്വാന്നേ" എന്നും പറഞ്ഞ് ഞാൻ  കരുവോത്ത് താഴേക്ക് പോകും.
   ചോറ് തിന്ന് വിശ്രമിക്കുകയായിരുന്ന ഉമ്മ ഞാൻ  വീട്ടിലെത്തിയാൽ  ചോദിക്കും."ഇഞ്ഞ് ഏടായ്നു ഇത്തിരനേരോം?" 
" ഞാൻ ചെരക്കര പുത്യോട്ടില് "
"ഇഞ്ഞ് ചോറ് തിന്നിക്കോ?" 
സങ്കടത്തിൽ ചാലിച്ച ചോദ്യം. 
"ങാ..." 
ങാ എന്ന് പറയാൻ എനിക്ക് വല്ലാത്ത മടിയാണ്.ഉമ്മ കർമൂസ്സ കുരുപോലത്തെ പരുപരുത്ത റേഷനരിയുടെ  ചോറ് ചമ്മന്തിയും കൂട്ടി തിന്ന്, ഞാൻ  നല്ല മീൻകറിയും കൂട്ടി ചോറ് തിന്ന്.
ഇച്ചാച്ചാന്റെ വീട്ടിൽ നിന്ന് ഞാൻ  ഭക്ഷണം കഴിച്ചാൽ  ഉമ്മാക്ക് നല്ല ഭക്ഷണം കിട്ടിയില്ലല്ലോ എന്നോർത്ത്  സങ്കടവും, ഉമ്മാക്ക് നല്ല ഭക്ഷണം കിട്ടാതെ ഞാൻ  നല്ല ഭക്ഷണം കഴിച്ചല്ലോ എന്ന കുറ്റ ബോധവും എന്നെ അലട്ടുന്നുണ്ടാവും.അക്കാലത്ത്  കറിക്ക്  ആവശ്യമുള്ള മത്സ്യമോ പച്ചക്കറിയോ വാങ്ങാനുള്ള കഴിവ് ഞങ്ങൾക്കില്ലായിരുന്നു. എതാനും വർഷങ്ങൾക്കു ശേഷം എന്റെ നേരെ മൂത്ത സഹോദരി നബീസച്ചാച്ച എന്നോട് പറഞ്ഞു.
"മോനെ  ഇഞ്ഞ്  കർമൂസക്കുരു അരീന്റെ ചോറ് കറിയില്ലാതെ തിന്നുന്ന കാര്യം ഉമ്മ എന്നോട്  സങ്കടപ്പെട്ട് പറയാറുണ്ടന്ന്". ഇത് കേട്ടപ്പോൾ എനിക്ക് ഉമ്മാന്റെ നേരെ സങ്കടവും മാതൃ സ്നേഹത്തെ കുറിച്ചുള്ള തിരിച്ചറിവുമാണ് ഉണ്ടായത്.
പാത്തുമ്മച്ചാച്ച എനിക്ക് ദാഹത്തിന് വെള്ളവും വിശപ്പടക്കാൻ ഭക്ഷണവും തരും .അതിന് പ്രത്യുപകാരമായി ഞാൻ  മിക്ക സമയങ്ങളിലും അവൾക്കു വേണ്ടി പ്രാർത്ഥിക്കും.മുയിപ്പോത്ത് പാറക്കീൽ പള്ളിയുടെ ഖബർ സ്ഥാനിൽ  ഭാരമുള്ള മൂടുകല്ലുകളുടെ ചുവട്ടിൽ  സൽകർമ്മങ്ങളുടെ തണലിൽ ഇച്ചാച്ച  വിശ്രമിക്കുകയാണ്.ആ ഖബറിൽ ഏകയായി കഴിയുമ്പോൾ  ആദ്യമായി  നല്ല കൂട്ടുകാരികൾ  നേരം പോക്കിനായി  പാത്തുമ്മച്ചാച്ചാനെ സമീപിക്കുന്നുണ്ടാവും.അപ്പോൾ ഇച്ചാച്ച അവരോട് ചോദിക്കും.
"അവർ ആരാണെന്ന്?"
 അപ്പോൾ ആ മനുഷ്യ രൂപങ്ങൾ പറയും ഞങ്ങൾ നിന്റെ സൽകർമ്മങ്ങണാണെന്ന്. അവളുടെ ചാരെ അല്പം അകന്നു നിൽക്കുന്ന ഒരു സ്നേഹ സ്വരൂപിണി എന്റെ ഇച്ചാച്ചാനെ നോക്കി പുഞ്ചിരി തൂകിക്കൊണ്ട്  നിൽക്കുന്നുണ്ടാകും. അവളെ നോക്കി ഇച്ചാച്ച ചോദിക്കും "അവൾ ആരാണെന്ന്.  ആ സ്നേഹ സ്വരൂപിണി പറയും " നിന്റെ കൈയിൽ നിന്ന് ഭക്ഷണം വാങ്ങി വിഷപ്പടക്കുകയും,വെള്ളം വാങ്ങി ദാഹം തീർക്കുകയും ചെയ്ത നിന്റെ സഹോദരൻ മൊയ്ദിയുടെ പ്രാർത്ഥനയാണ് അവളെന്ന്".
   അപ്പോൾ ഇച്ചാച്ച വീണ്ടും ചോദിക്കും "നീയെന്താണ് അല്പം അകലെ നിന്നത്?"
    അവൾ  വീണ്ടും പറയും "നിന്റെ മരണ വേളയിലും, മരണാനന്തര ചടങ്ങിലും നിന്റെ സഹോദരൻ മൊയ്ദിക്ക് പങ്കെടുക്കാൻ പറ്റിയിട്ടില്ല.ആ സങ്കടം കൊണ്ടാണ് ഞാൻ വിട്ടുനിന്നത്."ആ സ്നേഹ സ്വരൂപിണിയോട് അവൾ പറയും "മൊയ്ദി എന്റെ അഭാവത്തിൽ കുറ്റ ബോധത്താൽ എനിക്കു വേണ്ടി പ്രാർത്ഥിച്ചു!. അത് കൊണ്ടാണ് എനിക്ക് നിന്റെ സാന്നിധ്യം  അനുഭവിക്കാൻ കഴിഞ്ഞത്". ഇച്ചാച്ചാന്റെ സ്വാന്തന സ്പർശം കേവലം ഒരാളിലോ രണ്ടാളിലോ ഒതുങ്ങുന്നതല്ല.അയൽ പക്കബന്ധവും കുടുംബ ബന്ധവും സ്നേഹ പൂർവ്വം പാലിച്ചിരുന്നു.
  മേലെ ആകാശ ഗംഗയിൽ അങ്ങിങ്ങായി ചിതറി കിടക്കുന്ന നക്ഷത്രക്കൂട്ടങ്ങൾക്ക് മീതെ ബർസഖീ ലോകത്തു നിന്ന്  പാത്തുമ്മച്ചാച്ച എന്നെ നോക്കുന്നുണ്ടാവും .അപ്പോൾ അവൾ അവനോട് വിളിച്ചു പറയും "മൊയ്ദീ ദുനിയാവിലെ ജീവിതം ഒരു ഞാണിന്മേൽ കളിപോലെ നശ്വരമാണ് . മനസ്സ് പതറിയാൽ  കാൽ വഴുതി താഴെ വീഴും.പരാജയം നിന്നെ വേട്ടയാടും".
   

Comments

Popular posts from this blog

കുട്ടിക്കാലം മുതൽ പ്രവാചകത്വം വരെ

കൃസ്താബ്ധം 571എപ്രിൽ 21, റബീഉൽ അവ്വൽ പന്ത്രണ്ടിൽ തിന്കളാഴ്ച രാവ് പ്രഭാതത്തോട് അടുത്ത സമയം,ഖുറൈശീ ഗോത്രത്തിലെ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ല്വാ യുടെ മകനായി,ബനൂസഹ്റ ഗോത്രത്തിലെ വഹബിന്റെ മകൾ ആമിനാ ബീവി ഒരാൺ കുഞ്ഞിനെ പ്രസവിച്ചു.കുഞ്ഞ് ജനിക്കുന്നതിന്റെ ഏഴുമാസങ്ങൾക്ക് മുമ്പാണ് പിതാവ് അബ്ദുല്ല  മരണപ്പെട്ടത്.ജനന  വാർത്തയറിഞ്ഞ പിതാമഹൻ അബ്ദുൽ മുത്തലിബ് തന്റെ മരണമടഞ്ഞ മകന്റെ കുഞ്ഞ് പിറന്നു എന്നറിഞ്ഞപ്പോൾ സന്തോഷവാനായി.അദ്ദേഹം കുഞ്ഞിനെ പരിശുദ്ധ കഹ്ബയിൽ കൊണ്ട് പോയി അല്ല്വാഹുവിനെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.ഏഴാം ദിവസം അഖീഖ അറുത്തു.ഖുറൈശികളെ ക്ഷണിച്ചു സദ്യ നൽകി.കുഞ്ഞിന് മുഹമ്മദ് എന്ന് പേർ വിളിച്ചു.                   ഇബ്രാഹിം നബിയും മകൻ ഇസ്മാഈൽ നബിയും മാതാവ് ഹാജറ ബീവിയുമായിരുന്നു മക്കയിലെ ആദ്യ താമസക്കാർ.സംസം ജലം ഉറവയെടുത്തതോടെ ജുർഹൂം ഗോത്രക്കാർ മക്കയിൽ വന്നു താമസമാക്കി.ജുർഹൂം ഗോത്രത്തിൽ നിന്ന് ഇസ്മാഈൽ നബി(അ) വിവാഹം കഴിച്ചു.ഈ വംശ പരമ്പരയിൽ പെട്ട അദ്നാൻ മുഹമ്മദ് നബിയു(സ്വ)യുടെ ഇരുപതാമത്തെ പിതാമഹനാണ്.നബി(സ്വ)പറഞ്ഞു.ഇബ്റാഹീം നബിയുടെ മക്കളിൽ നിന്ന് അല്ല്വാഹു ഇസ്മാഈൽ (അ)നെ തെരഞ്ഞെടുത്തു.ഇസ്മാഈ

വ്യഭിചാരത്തിന്റെ ശിക്ഷ (കഥ)

പെട്രോൾ മെക്സിന്റെ വെട്ടത്തോളം വട്ടത്തിൽ സജ്ജീകരിച്ച സദസ്സിൽ ആ മഹല്ലിലെ വിശ്വാസികളെല്ലാം ഭക്തി ആദരപൂർവ്വം സന്നിഹിതരായി.ഒരു ദിവസത്തെ മത പ്രഭാഷണമാണ് അവിടെ സംഘടിപ്പിച്ചത്.ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിൽ എത്തിയിട്ടില്ല.മദ്ധ്യവയസ്കനായ മഹല്ല് സെക്രട്ടരി വേദിയിൽ കയറി മൈക്കിലൂടെ പറഞ്ഞു.     "പ്രിയപ്പെട്ട മഹല്ല് നിവാസികളെ, നാം ഏവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഉസ്താദവർകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം പ്രഭാഷണം തുടങ്ങുന്നതാണ്".    ഇത്രയും പറഞ്ഞുകൊണ്ട് അയാൾ മൈക്ക് ഓഫ് ചെയ്ത് വേദിയിൽ നിന്ന് ഇറങ്ങാൻ തുനിയുമ്പോൾ അല്പം അകലെ പെട്രോൾ മെക്സിന്റെ വെളിച്ചത്തിന്റെ പരിധിയിൽ ഉസ്താദും മഹല്ല് പ്രസിഡന്റും വരുന്നത് ശ്രദ്ധയിൽപ്പെട്ടു. അയാൾ വീണ്ടും മൈക്ക് ഓൺ ചെയ്ത് കൊണ്ട് പറഞ്ഞു.        "പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിന്റെ അടുത്തെത്തിയിട്ടുണ്ട് . ഏതാനും നിമിഷങ്ങൾക്കുള്ളിൽ പരിപാടി ആരംഭിക്കുകയായി".      അയാളത് പറഞ്ഞു തീർന്നില്ല ഉസ്താദ് വേദിയിലെത്തി.അയാൾ ഉസ്താദിന് ആദരപൂർവ്വം വഴിമാറിക്കോടുത്തു.സദസ്സ്യരെല്ലാം എഴുന്നേറ്റ് നിന്ന് കൊണ്ട് അദ്ദ

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺപാതയിലൂടെ അലക്ഷ്യമായി നടന്നു.അതിനിടയിൽ പാതയുടെ വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര .പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നു അവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാത.അഫ്രീദ് അഹമ്മദ് ആ  പാതയിലൂടെ നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന കൊമ്പുകളിൽ, ഊഞ്ഞാലാടി കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ അഫ്രീദ് കശുമാവിൻ ചുവട്ടിൽ ചെന്നു.തനിക്ക് മാങ്ങ പറിക്കാൻ സൗകര്യപ്പെടുത്തി തന്റെ മുന്നിൽ കൊമ്പുകൾ താഴ്ത്തി തലകുനിച്ചു നിൽക്കുകയാണിവയെന്നവനു തോന്നി. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ട് അവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെ ഒരു താറിട്ട റോഡിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നു.അവന് ആശ്വാസമായി.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്ന് അവനാഗ്രഹിച്ചു.അവൻ നടന്നുനടന്നു  താറിട്ട റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു