ഉമ്മ വീടിന്റെ പിൻവശത്ത് കൂടിയാണ് മരണ വീട്ടിൽ പ്രവേശിച്ചത്. വീടിന്റെ പിന്നാമ്പുറത്തും അകത്തളങ്ങളിലും കാച്ചിമുണ്ടും മക്കനയും ധരിച്ച പെണ്ണുങ്ങളാണ്. ആരുമൊന്നും മിണ്ടുന്നില്ല. മുൻഭാഗത്ത് പുരുഷന്മാരായതിനാൽ പെണ്ണുങ്ങൾ മുൻവശത്ത് കൂടെ
കടന്നുവരൽ മര്യാദ കേടായത് കൊണ്ടാകാം സ്ത്രീകളെല്ലാം മരണ വീടിന്റെ പിന്നാമ്പുറം വഴി പ്രവേശിച്ചത്.
വീടിന്റെയുള്ളിൽ ജനലിന്റെ ഇടുങ്ങിയ അഴികളുടെ വിടവിലൂടെ പകൽ വെളിച്ചം കുറേശ്ശയായി കടന്നു വരുന്നുണ്ട്. ജനലിന് മരം കൊണ്ട് നിർമ്മിച്ച തടിച്ച ചതുരാകൃതിയിലുള്ള അഴികളുടെ കോണുകൾ അഭിമുഖമായാണ് ഘടിപ്പിച്ചിരിക്കുന്നത്. കോണോട് കോൺ അഭിമുഖീകരിക്കുന്ന രണ്ട് അഴികളുടേയും കോണുകൾക്കിടയിൽ വിരൽ വണ്ണത്തിലുള്ള വിടവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ വീടിന്റെയുള്ളിലെപ്പോഴും അരണ്ട വെളിച്ചമാണ്.
ലത്തീഫിന്റെ പിതാവ് വെളുത്ത് തടിച്ച നല്ല പൊക്കമുള്ള ആരോഗ്യവാനായിരുന്നെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഞാനൊരിക്കൽ എന്റെ വീടിന്റെ പിൻഭാഗത്തെ മുറ്റത്ത് നിന്ന്
മണ്ണ് വാരിക്കളിക്കുന്നതിനിടയിൽ ലതീഫിന്റെ വീട് കൊള്ളെ വെറുതെയൊന്ന് നോക്കിയതാണ്. അപ്പോഴുണ്ട് അവന്റെ വീട്ടുവളപ്പിൽ വെളുത്ത് തടിച്ച നല്ല പൊക്കമുള്ളൊരാൾ നിൽക്കുന്നു. പിൽ കാലത്ത് പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തിൽ
ലതീഫിന്റെ പിതാവിനെയാണ് അന്ന് ഞാൻ കണ്ടെതെന്ന് പിന്നീടെനിക്ക്
മനസ്സിലായി.
അങ്ങിനെയാണ് ഞാൻ ലതീഫിന്റെ പിതാവിനെ ആദ്യമായും അവസാനമായും കാണ്ടത്. വാർദ്ധക്യ സഹചമായി ദീർഘ കാലം കിടപ്പിലായതിനു ശേഷമാണദ്ദേഹം മരണപ്പെട്ടത്.
ആദ്യ ഭാര്യ മരണപ്പെട്ടപ്പോഴാണ് മാമ്വാക്ക അബ്ദുർഹ്മാന്റേയും
ലതീഫിന്റേയും ഉമ്മ ബിരിയോമാനെ വിവാഹം കഴിച്ചത്. ആദ്യ ഭാര്യയിൽ അയാൾക്ക് മൂന്ന് മക്കൾ. യഥാക്രമം ആമിന, ഇബ്റാഹിം, മൂസ. ആമിന ഏറ്റവും മൂത്തവൾ. വീട്ടമ്മ. ഇബ്രാഹിം മദ്രസ അദ്ധ്യാപകൻ, പരോപകാരി. ഏത് വിഷയത്തിലും പ്രതിഫലേഛ കൂടാതെ
ഇടപെട്ട് കുടുങ്ങിയ ആളിനെ സഹായിക്കും.
ഒരിക്കൽ ഞങ്ങളുടെ അയൽ വക്കത്ത് താമസിക്കുന്ന കുഞ്ഞിക്കണ്ണൻ പണിക്കർ രക്തം ഛർദ്ദിച്ച് കിടക്കുന്നു. അയാളുടെ ഭാര്യയും പറക്കമുറ്റാത്ത മക്കളും നിലവിളിച്ചു. അയൽക്കാരെല്ലാമോടിവന്നു. ഓടിവന്നവരെല്ലാം എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുന്നതിനിടയിൽ എവിടെ നിന്നോ സംഭവം കേട്ടറിഞ്ഞ ഇബ്രാഹിം മുസ്ല്യർ കുഞ്ഞിക്കണ്ണൻ പണിക്കരുടെ വീട്ടിലെത്തി. കൂട്ടം കൂടി നിൽക്കുന്ന അയൽക്കാരെയെല്ലാം രണ്ട് കൈ കൊണ്ടും ചികഞ്ഞ് മാറ്റി ബോധമറ്റ് കിടക്കുന്ന കുഞ്ഞിക്കണ്ണൻ പണിക്കരുടെ ശരീരത്തിലുള്ള രക്തമെല്ലാം എത്രയും പെട്ടെന്ന് തുടച്ച് വൃത്തിയാക്കി, രണ്ടാളുടെ സഹായത്തോടെ ഒരു ചാരു കസേരയിലിരുത്തി,കൂടി നില്ക്കുന്നവരിൽ നിന്ന് കിട്ടാവുന്നിടത്തോളം നാണയത്തുട്ടുകൾ സ്വരൂപിച്ച് കസേരയോടു കൂടിത്തന്നെ പണിക്കരെ നാലാളുടെ സഹായത്തോടെ താങ്ങിയെടുത്ത് അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. അക്കാലത്ത് വാഹനങ്ങൾ കുറവായതിനാൽ കിലോമീറ്ററുകളോളം നടന്നാണ്പണിക്കരെ ആശുപത്രിയിലെത്തിച്ചത്. ഇബ്രാഹിം മുസ്ല്യാരന്നവിടെ എത്തിയില്ലായിരുന്നുവെങ്കിൽ കുഞ്ഞിക്കണ്ണൻ പണിക്കർ പിന്നീട് ജീവിക്കുമായിരുന്നില്ലെന്നാണ് ജനസംസാരം.
മൂസ, മരം വെട്ടുകാരൻ. മാമ്വാക്കാന്റെ ആദ്യ ഭാര്യയിലെ മൂന്നാമൻ. ആ ഗ്രാമത്തിലെ ആർക്കെങ്കിലും മരം മുറിക്കാനുണ്ടെങ്കിൽ മൂസ്സാക്കാനെയാണ് സമീപിക്കുക. പുരക്ക് മീതെ ചാഞ്ഞ മരമായിരുന്നാൽ പോലും എവിടേയും തട്ടാതെ മുട്ടാതെ അയാൾ കാര്യം നടത്തിയിരിക്കും. അതാണദ്ദേഹത്തിന്റെ മികവ്.നാളിതുവരെ അയാൾക്കെതിരിൽ ആർക്കുമൊരു പരാധിയുമുണ്ടായിട്ടില്ല. അത് കൊണ്ട് തന്നെയാണ് നാട്ടുകാർ മരം മുറിക്കാൻ മൂസ്സാക്കാനെ തന്നെ വിളിക്കുന്നത്.
ഇബ്രാഹിം മുസ്ല്യാർ സാമൂഹ്യ പരിചയമുള്ള ആളാണ്. മാമ്വാക്കന്റെ മരണ ശേഷം തന്റെ അനുജന്മാരായ അബ്ദുർറഹ്മാനും ലതീഫും കാറ്റിലും കോളിലും പെട്ട് നിയന്ത്രണം വിട്ട കപ്പൽ പോലെ ആടിയുലഞ്ഞ് അലക്ഷ്യമാകുന്നത് കണ്ടപ്പോഴാണ് അയാളവരെ മുക്കം മുസ്ലിം അനാഥ ശാലയിൽ ചേർക്കാൻ വേണ്ടി മുൻകൈയെടുത്തത്. അബ്ദുർഹ്മാനും ലതീഫും മുക്കം യതീം ഖാനയിലെത്തിയതിന്റെ പിന്നാമ്പുറം കഥയിതാണ്.
ഞാനും സലാമും ഞങ്ങളെ യതീംഖാനയിൽ ചേർക്കണമെന്നാവശ്യപ്പെട്ടിട്ട് വീട്ടുകാർ ഉടനെയൊന്നും ഞങ്ങളെ ചേർത്തീട്ടില്ല. ഞങ്ങളത്രക്കും ചെറുപ്പമായിരുന്നു. ഞാൻ നാലാം ക്ലാസ്സ് പാസ്സാകുന്നത് വരേയും സലാമ് മൂന്നാം തരം പാസ്സാകുന്നത് വരേയും അവർ കാത്തിരുന്നു. അബ്ദുർറഹ്മാനും ലതീഫും അവിടെയുണ്ടെന്നുള്ള ധൈര്യത്തിലാണ് ഞങ്ങളെ യതീം ഖാനയിൽ ചേർത്തത്. എന്നേയും സലാമിനേയും യതീം ഖാനയിൽ ചേർക്കാൻ ഇബ്രാഹിം മുസ്ല്യാരുടെ നിരന്തര ഇടപെടലുണ്ടായിരുന്നതായി പിൽക്കാലത്താണെനിക്കറിയാൻ കഴിഞ്ഞത്.
ഒരു ദിവസം പോസ്റ്റ് മാൻ ചിഹ്നൻ യതീം ഖാനയിൽ ചേർക്കാനുള്ള അപേക്ഷാ ഫോറവുമായി വൈകുന്നേരമഞ്ച് മണിക്ക് വീട്ടിൽ വന്നു.
മറ്റൊരു ദിവസം രാത്രി എന്റെ ഉപ്പാന്റെ ജ്യേഷ്ഠന്റെ മകൻ തിരുമംഗലത്തെ അമ്മത്ക്കാക്ക ഞങ്ങളുടെ വീട്ടിൽ വന്നു. അവനും ഞങ്ങളുടെ ജ്യേഷ്ഠൻ അമ്മത്ക്കാക്കയും കൂടിയിരുന്ന് ചർച്ച ചെയ്താണ് പ്രവേശന ഫോറം പൂരിപ്പിച്ചത്.
1972 മെയ് 25നാണ് എന്നേയും സലാമിനേയും യതിം ഖാനയിൽ ചേർത്തത്. ദിവസം ഏതെന്നോർമയില്ല. അമ്മത്ക്കാക്കയും തട്ടാന്റെ കുനിയിൽ മൂസ്സാളാപ്പയുമാണ് ഞങ്ങളെ മുക്കം യതീം ഖാനയിലേക്ക് കൊണ്ട് പോയത്. രാവിലെ 6.30 ന് പുറപ്പെടുന്ന റീഗൾ മോട്ടോർ സർവ്വീസ് എന്ന ബസ്സിൽ യാത്ര ചെയ്ത് കോഴിക്കോടിറങ്ങണം. ആ ഒരൊറ്റ ബസ്സ് മാത്രമേ അന്നുണ്ടായിരുന്നുള്ളു. വീട്ടിൽ നിന്നിറങ്ങുമ്പോൾ ഏറ്റവും മുന്നിൽ മൂസ്സാളാപ്പ അതിന്റെ പിന്നിൽ സലാമ്, അതിന്റെ പിന്നിൽ ഞാൻ. ഏറ്റവും പിന്നിലമ്മത്ക്കാക്ക.
വീട്ടിൽ നിന്നിറങ്ങി വയൽ വരമ്പിലൂടെ ഏതാനും വാര മുന്നോട്ട് നടന്ന് തോട്ട് വരമ്പിൽ കയറി വലത് ഭാഗം കൊള്ളെ തിരിഞ്ഞ് നടക്കുന്നതിനിടയിൽ ഞാനെന്റെ വീട് കൊള്ളെ ഒന്ന് നോക്കി. വീട്ടുമുറ്റത്ത് തലയിലെ മക്കനയുടെ കീഴ്ഭാഗത്തിന്റെ കോന്തല കൊണ്ട് മുഖം മറച്ച് ഉമ്മ ഞങ്ങളേയും നോക്കി നിൽക്കുകയാണ്. ഉമ്മ കരയുകയാണെന്നെനിക്ക് മനസ്സിലായി. ഉമ്മ അങ്ങിനെയാണ് കരയാറ്. പണ്ട് എന്റെ നേരെ മൂത്ത സഹോദരി നബീസച്ചാച്ചാനെ കടിയങ്ങട്ടെ ഇബ്രാഹിം എളിയ പെട്ടെന്നവളെ കൂട്ടാൻ വന്നപ്പോൾ ഉമ്മ പറഞ്ഞു.
"ഇഞ്ഞിപ്പം ഓള കൂട്ടണ്ട. ഉപ്പാക്ക് സുഖേല്ലാത്തേല്ലേ, ഓള പിന്നേപ്പെങ്കിലും കൂട്ടിക്കൊ."
അപ്പോൾ ഇബ്രാഹിം എളിയ പൊരേലാളില്ലാന്നും പറഞ്ഞ് നിർബ്ബന്ധം പിടിച്ചപ്പോൾ ഉമ്മ സങ്കടപ്പെട്ട് കരഞ്ഞതങ്ങിനെയായിരുന്നു.തലയിലെ മക്കനയുടെ കീഴറ്റത്തിന്റെ കോന്തല കൊണ്ട് മുഖം പൊത്തിയാണുമ്മ അന്ന് കരഞ്ഞത്. അതേ നിൽപ്പ് തന്നെയാണുമ്മ ഞങ്ങൾ വീട്ടിൽ നിന്നിറങ്ങി കൺമുന്നിൽ നിന്ന് മറയുന്നത് വരെ ഞങ്ങളേയും നോക്കി നിന്നത്. അത് കൊണ്ടാണ് ഉമ്മ കരയുകയാണെന്നെനിക്ക് മനസ്സിലായത്.
എന്റെ മനസ്സ് മരവിച്ചിരിക്കുന്നു. സങ്കടവും പരിഭവവും കലർന്ന സന്തോഷമില്ലാത്തൊരവസ്ഥ. ഞങ്ങൾ ജനിച്ചു വളർന്ന നാടും വീടും വിട്ട് പോവുകയാണ്. നേരെ മുക്കം യതീം ഖാനയിലേക്ക്.
(ശേഷം നാലാമദ്ധ്യായത്തിൽ.)
Comments
Post a Comment