ഞാൻ പത്താം തരം വരെ പഠിക്കുമെന്നൊരിക്കലും
വിചാരിച്ചിരുന്നില്ല. അത്രക്കും പ്രതീക്ഷയറ്റതായിരുന്നു എന്റെ ഭൂതകാലം. രാവിലെ ഒരു പിഞ്ഞാണത്തിൽ കട്ടൻ ചായയും, മധുരത്തിന് ബെല്ലവും, അരിയോ കടലയോ വറുത്തതോ, ചായക്ക് വെള്ളം തിളപ്പിച്ച അടുപ്പിലെ
കനലിലിട്ട് ചുട്ടെടുത്ത ഏതാനും ചക്കക്കുരുവോ ആയിരിക്കും എന്റെ വീട്ടിലെ പ്രാതൽ. ചിലപ്പോൾ പല്ല് തേപ്പും ദിന ചര്യകളും കഴിഞ്ഞ് ഉമ്മ അടുക്കളയിൽ പോകാതിരിരുന്നാൽ
ഇനിയെന്ത് എന്ന ചിന്ത വരും. അപ്പോൾ
ഏതാനും നാണയതുട്ടുകൾ കൈയിൽ തന്നിട്ട് ഉമ്മ പറയും, "ഇഞ്ഞ് മീത്തലെ പ്ട്യേന്ന് നൂറ് കടലക്കേം പത്ത് ചായപ്പൊട്യൂം, ബാക്കിപൈസക്ക് ബെല്ലോം മാങ്ങീറ്റ് ബേംബാ".
അനുസരണയോട് കൂടി നാണയത്തുട്ടുമായി മീത്തലെ പ്ട്യേന്ന് ഉമ്മ പറഞ്ഞ പ്രകാരം പ്രാതലുണ്ടാക്കാനുള്ള ഭക്ഷ്യ വസ്തുക്കളുമായി ഞാൻ
തിരിച്ചെത്തും. അപ്പോഴേക്കും
ചെറിയ അലൂമിനിയ പാത്രത്തിലെ വെള്ളം അടുപ്പിലെ കനലിൽ നിന്ന്
തിളക്കുന്നുണ്ടാവും.ഉമ്മ അതെല്ലാം എന്നിൽ നിന്നും വാങ്ങി,
തിളക്കുന്ന വെള്ളത്തിൽ പാകത്തിന് ചായപ്പൊടി ചേർത്ത് പാത്രം അടുപ്പിൽ നിന്നിറക്കിവെച്ച്, നല്ല ചൂടുള്ള കട്ടൻ ചായ ചിരട്ടക്കൈല് കൊണ്ട്
ഇളക്കി മുക്കിയെടുത്ത്
പിഞ്ഞാണത്തിൽ ഒഴിച്ച് വെക്കും. വറുത്തെടുത്ത ഏതാനും കടലമണികളും തിന്ന്,
മധുരത്തിന് വെല്ലത്തുണ്ട് കടിച്ച് ചവച്ച്
പിഞ്ഞാണത്തിലെ ചായയും മോന്തി അന്നത്തെ പ്രാതൽ നടപ്പിൽ വരുത്തും. ഇങ്ങിനെയാണ് എന്റെ ഒരു ദിവസം ആരംഭിച്ചിരുന്നത്.പിതാവിന്റെ മരണ ശേഷമാണ് വീട്ടിലെ ഭക്ഷണ ക്രമമെല്ലാം ഈ വിധത്തിലായത്. അതുവരെ അങ്ങിനെയായിരുന്നില്ല. വെള്ളത്തിലിട്ട് കുതിർത്ത ഉണക്ക നെല്ലിക്കയും, കുരുമുളകും ചേർത്തരച്ച
ചേരുവയും ചേർത്ത് വരട്ടിയ മത്തിയും, പുഴുങ്ങിയ കപ്പയും തിന്നാണ് മദ്രസ്സയിലും സ്കൂളിലും ഞാനന്ന് പോയിരുന്നത്.
പിന്നെ വൈകുന്നേരം വരെ
സ്കൂൾ പഠനം. ഞാനൊന്നും പഠിക്കില്ല. പഠിക്കില്ല എന്ന വാശി കൊണ്ടായിരുന്നില്ല
പഠിക്കാതിരുന്നത്. എനിക്ക് താല്പര്യമുള്ള വിഷയം മലയാളം മാത്രമായിരുന്നു.രണ്ടാം തരത്തിലെ 'കുഞ്ഞിരാമന്റെ പൊടി കൈയും', രഘു:അച്ഛാ എനിക്ക് നിരത്ത് മുറിച്ചു കടക്കാൻ പേടിയാവുന്നു'. എന്ന് അച്ഛനും
മകനും തമ്മിലുള്ള ഗുണപാഠം നല്കുന്ന സംഭാഷണവും, എല്ലാമെല്ലാം എന്നെ മലയാളം ക്ലാസ്സിലേക്കാകർഷിച്ചു.
കണക്ക് പഠിപ്പിക്കാൻ ചെക്കോട്ടി മഷ് ക്ലാസ്സിൽ വരും. അയാൾ കണക്ക് പറഞ്ഞു തരുമ്പോൾ, അയാളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ശ്രദ്ധിക്കുന്നത് പോലെ ഞാനിരിക്കും.
ചെക്കോട്ടി മാഷ് അടിക്കില്ല.എന്നാലും എനിക്കയാളോട് ഭയവും, ബഹുമാനവുമായിരുന്നു.
നാലാം ക്ലാസ് വരെയാണ് ഞാൻ
എന്റെ ജന്മ ദേശമായ മുയിപ്പോത്ത്
സ്കൂളിൽ പഠിച്ചിരുന്നത്. നാലാം ക്ലാസ് കഴിഞ്ഞപ്പോൾ പിതാവ് മരിച്ചെന്ന ആനുകൂല്യത്തിൽ മുക്കം മുസ്ലിം
അനാഥാലയത്തിൽ പ്രവേശനം നേടി. അനാഥാലയത്തിലെ നീണ്ട ഒൻപത് വർഷത്തെ ജീവിതത്തിന്നിടക്ക് ഞാൻ പത്താം തരം പാസ്സായി. തുടർന്ന് ഞാൻ പ്രി -ഡിഗ്രിക്ക് പ്രവേശനം നേടി.
പ്രി -ഡിഗ്രിക്ക് ഒന്നാം വർഷവും, രണ്ടാം വർഷവും ഞാൻ ഇംഗ്ലീഷിൽ തന്നെ
തോറ്റു. അതോടെ നാട്ടിൽ പോയി പ്രി-ഡിഗ്രി പാസ്സായി വന്നാൽ ടി. ടി. സി.തരാമെന്ന് അനാഥ ശാലാ ഭാരവാഹികൾ പറഞ്ഞതനുസരിച്ച് ഞാൻ നാട്ടിൽ പോയി. പ്രി -ഡിഗ്രി പരീക്ഷക്ക് വീണ്ടും എഴുതി.വീണ്ടും തോറ്റതോടെ ഞാൻ ടി. ടി. സി പ്രവേശനത്തിനർഹനല്ലാതായി.
പ്രി-ഡിഗ്രി രണ്ട് പ്രാവശ്യം പരാജയപ്പെട്ടാൽ ടി. ടി. സി. ക്ക് പ്രവേശനം കിട്ടില്ല.അതോടെ ടി. ടി. സി. യെന്ന പ്രതീക്ഷയും ഇല്ലാതായി.
ഇനിയെന്ത് എന്ന ചിന്ത എന്റെ മനസ്സിൽ അലഞ്ഞു തിരിഞ്ഞു. ശോഭനമായ
ഭാവിയെ കുറിച്ചുള്ള പ്രതീക്ഷയും
എനിക്ക് നഷ്ടമായി.കുടുംബക്കാർക്കും എന്നെ അറിയാവുന്നവർക്കും
എന്നെകുറിച്ചുള്ള മതിപ്പും, അവർ എനിക്ക് നൽകിയിരുന്ന
പരിഘണനയും ഇല്ലാതെയായി.എന്നെ കാണുമ്പഴുള്ള ഭാവത്തിലും നോട്ടത്തിലും അവർക്കന്നോട് അവജ്ഞയുള്ളതായി എനിക്ക് തോന്നി.ഒൻപത് വർഷത്തെ അനാഥാലയ വാസത്തിന് ശേഷം
ഞാൻ നാട്ടിൽ തിരിച്ചെത്തിയപ്പോൾ
എന്റെ കൂടെ നാലാം ക്ലാസ്സ് വരെ പഠിച്ച കൂട്ടുകരിൽ ചിലർ ഉപരി പഠനത്തിന്നർഹരായി. നാട്ടിലെ
ഭൂരിഭാഗം പേരും ഗൾഫിൽ പ്രവാസ ജീവിതം നയിച്ചു.അവരുടെ ഉള്ളം നിറയെ സന്തോഷത്തിന്റെയും
പ്രതീക്ഷയുടെയും പൂക്കാലമായിരുന്നു. അവരുടെ ശരീര ഭാഷയാകെ മാറിയിരിക്കുന്നു. മുമ്പുണ്ടായിരുന്നത് പോലെ ഒരു ഗ്രാമീണ ജീവിതത്തിന്റെ ശരീര ഭാഷയല്ല അവർക്കുണ്ടായിരുന്നത്. അവരെ സമീപിക്കുമ്പോഴുള്ള
അത്തറിന്റെ മണവും, അവരുടെ വീടുകളിൽ നിന്ന് അന്തരീക്ഷത്തിലൂടെ
ഒഴുകിവരുന്ന മാപ്പിളപ്പാട്ടിലെ കിനാവിന്റെ സംഗീതവും, എന്റെ മനസ്സിൽ പകൽ കിനാവുകൾ പൂക്കാൻ കാരണമായി. അറബിക്കഥയിലെ ജീവിതമായിരുന്നു അവരുടേതെന്നെനിക്ക് തോന്നി. അവർക്ക് എന്നോടുള്ള അകൽച്ച കാണുമ്പോൾ എനിക്ക് മനം
നിറയെ നൊമ്പരമാണുണ്ടായത്.
അവർ നാളതുവരെ പാർത്തിരുന്ന മൺകട്ട കൊണ്ട് നിർമ്മിച്ച കട്ടപ്പുര ഇടിച്ച് നിരത്തി, കരിങ്കല്ലിൽ തറ പണിത്,
അതിന്റെ മീതെ ചെങ്കല്ല് കൊണ്ട് പടുത്തുയർത്തിയ ചുമരുകൾക്ക് മുകളിൽ, കോൺഗ്രീറ്റിൽ നിർമ്മിച്ച മേൽക്കൂരയുള്ള മണിമന്ദിരം ഉയരുന്നത് കാണുമ്പോൾ എന്റെ മനസ്സിൽ നിരാശ കനക്കുമായിരുന്നു. അത് അസൂയ കൊണ്ടായിരുന്നില്ല. എന്റെ അനാഥാലയത്തിലെ സഹപാഠികളും, പിറന്ന നാട്ടിൽ നാലാം തരം വരെ കൂടെ പഠിച്ചവരും ഉയർന്ന മാർക്കോടെ ഉപരിപഠനത്തിന്നർഹരായി.
അല്ലാത്തവർ പ്രവാസ ജീവിതത്തിലൂടെ സാമ്പത്തികമായി മുന്നേറി.ഇതെല്ലാം കാണുമ്പോൾ ഒന്നിലും
പെടാതെ ജീവിത നൈരാശ്യത്താൽ ജീവിതം വഴിമുട്ടയപ്പോഴുള്ള മനോവേദനയിലായിരുന്നു ഞാൻ. നാട്ടിൽ നിന്ന് തെക്ക് വടക്ക് നടക്കുമ്പോൾ സങ്കടത്തോടെ ഉമ്മ ചോദിക്കും. "മോനേ, മോന്റെ സമ പ്രായക്കാരെല്ലാം കല്ല്യാണം കൈച്ചി, പുതിയ പൊരേണ്ടാക്കി പാർക്കാൻ തൊടങ്ങി. അവർക്കോരോ മക്കളുമുണ്ടായി. മോനും മാണ്ടേ ഒരു ജീവിതം? മോനിങ്ങനെ നടന്നാൽ മത്യോ?"
ഉമ്മാക്ക് എന്നെക്കുറിച്ചുള്ള വേവലാതി അണപൊട്ടി ഒഴുകാൻ തുടങ്ങി.
വിറക് വെട്ടിയും, ഭാരം ചുമന്നും, വെള്ളം കോരിയും ജീവിക്കുമെന്ന് കരുതിയ കൂട്ടുകാർ പഴയ പടി ആയിരുന്നെങ്കിൽ അവരുടെ ജീവിത ശൈലിയിലേക്ക് എനിക്കും ചേക്കേറാമായിരുന്നു. പക്ഷേ..... അവർ അങ്ങിനെയായില്ല. അവർ കാലത്തിനൊപ്പം മുന്നേറുകയാണുണ്ടായത്. എന്റെ ഓരോ ചുവടുകളും പിന്നോട്ടായിരുന്നു.
ചിരിക്കാൻ പോലും കഴിയാത്ത മാനസികാവസ്ഥയിലായിരുന്നു ഞാൻ.
എല്ലാ നിലക്കും ഞാൻ
ഒറ്റപ്പെട്ടിരിക്കുന്നു. എനിക്ക് കൂട്ടായി എന്റെ നിഴൽ മാത്രമാണുണ്ടായിരുന്നത്.
നാട്ടിൽ എനിക്കറിയാവുന്ന ഒരു
ജോലിയുമില്ല. ഏതെങ്കിലും ഒരു ജോലിയിലേർപ്പെട്ട്, ആ ജോലി ചെയ്ത് പഠിക്കണം. എന്നിട്ട് ആ ജോലിയിൽ പ്രാവീണ്യം നേടണം. കൂലി വേല ചെയ്യാനുള്ള കായികക്ഷമത എനിക്കില്ലായിരുന്നു.
അൻപതോ നൂറോ പച്ചത്തേങ്ങ മാലിലോ ചാക്കിലോ നിറച്ച് തലച്ചുമടായി ഉടമകൾ പറയുന്ന സ്ഥലത്ത് വളരെ ദൂരം നടന്ന് കൊണ്ടെത്തിക്കുന്ന
ജോലിയും, മണ്ണ് ചുമക്കൽ, കൈക്കോട്ട് കൊത്തൽ മുതലായ കഠിനമായ ജോലികളായിരുന്നു നാട്ടിലുണ്ടായിരുന്നത്. ഒരുനാൾ ഞാൻ ആ പണിചെയ്താൽ പിറ്റേ ദിവസം മുതൽ എന്നെ പണിക്ക് വിളിക്കണമെന്നില്ല. കാരണം എന്നേക്കാൾ അദ്ധ്വാന ക്ഷമതയുള്ള മിടുക്കന്മാർ നാട്ടിൽ
വേറെയുണ്ടായിരുന്നു.
അവരെ പണിക്ക് വിളിച്ചാൽ, ഞാൻ ഒരു മണിക്കൂർ കൊണ്ട് ചെയ്യുന്നത് അവർ അരമണിക്കൂർ കൊണ്ട് ചെയ്ത് തീർക്കും. കഴുതച്ചുമടിലെ കഴുതയെ പോലെ പണിയെടുത്താൽ എന്നെ ജോലിക്ക് ആര് വിളിക്കാൻ?.എന്റെ അയൽക്കാരും, കുടുംബക്കാരും, നാട്ടുകാരിൽ ഞാനുമായി അടുപ്പമുള്ളവരും ഞാൻ അറിയാതേയും, പിന്നീട് എന്നോട് നേരിട്ടും ചോദിക്കാൻ തുടങ്ങി. ഇഞ്ഞെന്താണ്
പണിക്കൊന്നും പോകാത്തതെന്ന്. പണിയെടുക്കാതെ ജീവിക്കാൻ കൈയ്യ്യോ? മനസ്സിൽ തറക്കുന്ന കുത്ത്
ചോദ്യം.അവർ ചോദിച്ചത് ശരിയാണ്. പക്ഷേ,. എനിക്ക് ഇണങ്ങിയ ഒരു പണിയെപറ്റി ആരും ചിന്തിക്കുന്നില്ല. ഞാൻ ജോലി ചെയ്യണമെന്നേ അവർ പറയുന്നുള്ളൂ.വഴികാട്ടാനാരുമില്ലാത്ത അവസ്ഥ. "പണിയെടുക്കാൻ താല്പര്യമില്ലാഞ്ഞിട്ടല്ല. എന്ത് പണിക്കാണ് പോകേണ്ടതെന്നറിയില്ല". ഞാനവരോട് ദയനീയമായി മറുപടി പറഞ്ഞു."കിട്ടുന്ന പണിയെന്തെങ്കിലുമെടുക്കണം. ഇഞ്ഞ് കാണുന്നില്ലേ ഇന്റെ പ്രായത്തിലുള്ളവർ കിട്ടുന്ന പണിയെടുത്ത് പണി പഠിച്ചവരാ. അത് പോലെ ഇഞ്ഞും എന്തെങ്കിലും പണിയെടുക്കാൻ നോക്ക്".
നാട്ടിൽ നിന്നാൽ ശരിയാവില്ലെന്നെനിക്ക് ബോധ്യമായി. നിരാശ കനത്ത മനസ്സുമായി നാട്ടുകാരോട് സന്തോഷ പൂർവ്വം സംസാരിക്കാൻ പോലും
കഴിയാത്ത മാനസികാവസ്ഥയിലായിരുന്നു ഞാൻ.
ഒരു ദിവസം ഞങ്ങളാറ് മക്കളിൽ
ഏറ്റവും മൂത്ത സഹോദരി
പാത്തുമ്മച്ചാച്ചാന്റെ അടുക്കൽ പോയി ഞാൻ പറഞ്ഞു."ഇച്ചാച്ചാ ഞാൻ കാഞ്ഞങ്ങാട് ജോലിക്ക് പോകാൻ തീരുമാനിച്ചിരിക്കുന്നു.കാഞ്ഞങ്ങാട്
കോട്ടോള്ള പറമ്പിലെ
അമ്മത് എളാപ്പ നില്ക്കുന്ന പള്ളിയിൽ പോയിറ്റ് ഏതെങ്കിലും കടേല് പണി ശരിയാക്കിത്തരാൻ വേണ്ടി പറയണം.
എളാപ്പാക്ക് പല മുതലാളിമാരുമായും പരിചയമുണ്ടാകും. എളാപ്പ അവരോട് ശുപാർഷ ചെയ്താൽ ഏതെങ്കിലും കടയിൽ എനിക്ക് പണികിട്ടും.
എളാപ്പ ഉണ്ടെന്ന ധൈര്യത്തിലാണ് ഞാൻ കഞ്ഞങ്ങാടേക്ക് പോകാൻ തീരുമാനിച്ചത്. അദ്ദേഹമെന്നെ മദ്രസ്സ ഒന്നാം ക്ലാസ്സിൽ പഠിപ്പിച്ചിട്ടുണ്ട്. എളാപ്പ എന്നാണ് ഞങ്ങൾ അദ്ദേഹത്തെ വിളിക്കാറുള്ളത്. എന്ത് കൊണ്ടാണ്
അദ്ദേഹത്തെ എളാപ്പ എന്ന് വിളിക്കുന്നതെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ഒരിക്കൽ ഞാനുമ്മയോട് അതിനെ പറ്റി ചോദിച്ചിരുന്നു. അപ്പോൾ ഉമ്മയെനിക്ക് അക്കാര്യം വിവരിച്ചു തന്നു.ഏതോ നിലക്കുള്ള ഒരകന്ന ബന്ധം മാത്രമാണ് അയാളും ഞങ്ങളും തമ്മിലുള്ളത്. അത് കൊണ്ടാണ് അദ്ദേഹത്തെ എളാപ്പയെന്ന് വിളിക്കുന്നത്.ഞാൻ ഉമ്മയോട് എളാപ്പയുമായുള്ള ബന്ധത്തെപ്പറ്റി ചോദിക്കാൻ കാരണമുണ്ട്. എന്റെ വീട്ടിൽ കല്യാണം, കല്യാണ നിശ്ചയം പോലെയുള്ള
വിശേഷങ്ങളുണ്ടാവുമ്പോൾ എന്റെ പിതാവിന്റെ സഹോദരന്മാരെ ക്ഷണിക്കുന്ന കൂട്ടത്തിൽ എളാപ്പാനെ ഒരിക്കലും ക്ഷണിച്ചിരുന്നില്ല.
എന്റെ കുടുംബത്തിലെ ആരെയും എളാപ്പയും ക്ഷണിച്ചിരുന്നില്ല.
അത് കൊണ്ടാണ് കോട്ടോള്ള പറമ്പിലെ അമ്മതളാപ്പാനെ എളാപ്പ എന്ന് എന്ത് കൊണ്ടാണ് വിളിക്കുന്നതെന്ന് ഉമ്മാനോട്
ഞാൻ ചോദിച്ചത്.
ഞാൻ കാഞ്ഞങ്ങാട് പോകുന്നെന്ന് പറഞ്ഞപ്പോൾ ഇച്ചാച്ചാക്ക് വലിയ സന്തോഷം. "മോനേ ഇഞ്ഞിങ്ങനെ പണീല്ലാണ്ട് നടക്കുന്നത് കാണുമ്മം എനക്ക് ബല്ലാത്ത ബെഷമൊണ്ടായ്നു.എങ്ങന്യാ ഇന്നോട് പറയ്യ്യാന്ന് ബിചാരിച്ചിറ്റ് ഞാമ്ണ്ടാണ്ട് ന്:ന്നതാ". ഇത്രയും പറഞ്ഞു കൊണ്ടവൾ ചോദിച്ചു.
"ഇന്റേല് ബസ്സിന് കൊട്ക്കാൻ പൈസേണ്ടോ?"
"നിടുമ്പ്രത്തെ പോക്കർ മൗലവിയോട് ചോദിച്ചു നോക്കട്ടെ"എന്നും പറഞ്ഞ്
ഇച്ചാച്ചാന്റെ വീടായ ചെരക്കര പുതിയോട്ടിൽ നിന്നും ഞാൻ
മുയിപ്പോത്തങ്ങാടിയിലേക്ക് പുറപ്പെട്ടു.
നിടുമ്പ്രത്തെ പോക്കർ മൗലവിയെ കാണാൻ വേണ്ടി റോഡിലൂടെ ഞാൻ
മുഴുനീളേ നടന്നു. തെക്കേക്കുനിയിൽ
അയാളുടെ വീടിന്റെ സമീപത്തെത്തിയപ്പോൾ അയാൾ തന്റെ വീട്ടിലേക്ക് അകലെ നിന്ന് നടന്നു വരുന്നത് ഞാൻ കണ്ടു. ഞാനയാൾക്ക് എതിരെ നടന്നു. ഞങ്ങൾ
രണ്ട് പേരും മുഖാമുഖം സമീപിച്ചപ്പോൾ ഞാനയാളോട് സലാം ചൊല്ലി. സലാം മടക്കിയ ശേഷം എന്താണ്
വിശേഷമെന്നയാൾ ചോദിച്ചു.
എനിക്ക് നാളെ ജോലി അന്വേഷിച്ച് കാഞ്ഞങ്ങാട് പോകാൻ വേണ്ടി ബസ്സിന് കൊട്ക്കാൻ ഇരുപത്തഞ്ചുറുപ്യ കടം തരണമെന്ന് ഞാൻ അയാളോട് ആവശ്യപ്പെട്ടു.അയാൾ വേഗം തന്റെ പോക്കറ്റിൽ നിന്നും ഇരുപത്തഞ്ച് രൂപ യെടുത്ത് എന്റെ നേരെ നീട്ടി. ഞാനത് ആദരപൂർവ്വം വാങ്ങി പോക്കറ്റിലിട്ടു. അയാളോട് ഭവ്യതയോടെ ഞാൻ
യാത്ര പറഞ്ഞ് പിരിഞ്ഞു. ഇരുപത്തഞ്ച് രൂപയുമായി ഞാൻ സന്തോഷ പൂർവ്വം മുയിപ്പോത്തങ്ങാടിയിലൂടെ നടന്ന് ആളൊഴിഞ്ഞ കുർശീ കുളത്തിന്റ ഭാത്തേക്ക് നടന്നു. എന്തിനാണ് ഞാനങ്ങോട്ട് നടന്നത്?. കാര്യമായി ആരും കൂട്ടുകാരില്ലാത്ത ഞാൻ, ഏകാന്തതയിലേക്കുള്ള നടത്തമായിരുന്നു അത്. ഏകാന്തത മുറ്റിനിൽക്കുന്നിടത്തേക്ക് പോകും തോറും എനിക്ക് വല്ലാത്ത സന്തോഷവും സമാധാനവും അനുഭവപ്പെട്ടു.
എനിമുതൽ എന്നെ ആരും കുറ്റപ്പെടുത്തില്ല. എന്നെ ആർക്കും അറിയാത്ത, എനിക്കാരേയുമറിയാത്ത പുതിയൊരു ലോകത്തേക്ക് ഞാൻ നാളെ യാത്ര പോകുകയാണ്. കാഞ്ഞങ്ങാട് എന്ന സ്വപ്ന ഭൂമിയിലേക്ക്. പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ.,..
ഞാൻ നടന്നു നടന്ന്
മുയിപ്പോത്ത് പോസ്റ്റാഫീസിന്റെ മുന്നിലെത്തി. ആളൊഴിഞ്ഞ ഇടമായതിനാൽ ഞാൻ തനിച്ചാണുള്ളത്. വെറുതെ ഒരു നടത്തം. അത്രയേ ഉദ്ദേശിച്ചിട്ടുള്ളു. നാളെ
അമ്മതളാപ്പാന്റെ പള്ളിയുടെ വിലാസം
അയാളുടെ വീട്ടിൽ പോയി
വാങ്ങണം. പിറ്റേന്ന് കഴിവതും വേഗത്തിൽ കാഞ്ഞങ്ങാടേക്ക് പുറപ്പെടണം.എന്റെ മനസ്സ് മന്ത്രിച്ചു.
ഞാൻ പോസ്റ്റ് ആപ്പീസും കഴിഞ്ഞ് ഏതാനും അടി മുന്നോട്ട് നടന്നപ്പോൾ, പിന്നിൽ അല്പം അകലെ നിന്ന് കൈയടിക്കുന്ന ശബ്ദം കേട്ടു. ഞാൻ തിരിഞ്ഞു നോക്കി.എപ്പോഴെങ്കിലും
കാണാറുള്ള വെയ്ല്യേരി ഇബ്റാഹീം മുസ്ല്യാർ എന്നെ കൈകൊട്ടി മാടി
വിളിക്കുകയാണ്. ഞാൻ അയളുടെ സമീപത്തേക്ക് തിരിഞ്ഞു നടന്നു.
അങ്ങാടിയിൽ വെച്ച് ഇടക്ക് അയാളെ കാണാറുണ്ട്. അയാളുടെ പേരെനിക്കറിയില്ലായിരുന്നു. എന്റെ ജ്യേഷ്ടന്മാരുമായി അയാൾക്ക് നല്ല അടുപ്പമാണുള്ളത്. ഞാൻ ചെറുപ്പത്തിലേ നാടുവിട്ടത് കൊണ്ട് നാട്ടിലുള്ള അധികമാരേയും എനിക്കറിയില്ല. അയാളുടെ സമീപമെത്തിയപ്പോൾ ഞാൻ അയാൾക്ക് സലാം ചൊല്ലി. സലാം മടക്കിക്കൊണ്ടയാൾ ചോദിച്ചു."ഇഞ്ഞ്
നാള മദ്രസ്സേൽ പോരുന്നോ? "
ചോദ്യം കേട്ട പാടേ ഞാനൊന്നമ്പരന്നു. എന്താണീ കേൾക്കുന്നത്?. മദ്രസ്സേൽ പോരുന്നോന്ന്. പെട്ടന്ന് എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. ഞാൻ ഒരിക്കലും ചിന്തിക്കാത്ത മേഖലയാണത്. ഞാൻ മദ്രസ്സ പത്താം തരം വരെ പഠിച്ചിട്ടുണ്ട്. അനാഥാലയത്തിലെ മദ്രസ്സയിലെ നാലാം തരം വരെയുള്ള ക്ലാസ്സുകളിൽ നിന്ന് ഏതെങ്കിലും ഉസ്താദ് നാട്ടിൽ പോയാൽ അദ്ദേഹം വരുന്നത് വരെ രണ്ടോ മൂന്നോ ദിവസം സദർ ഉസ്താദിന്റെ നിർദേശ പ്രകാരം ഞാൻ ആ ക്ലാസ്സിൽ പഠിപ്പിച്ചിട്ടുമുണ്ട്. അതും ഒരു മുസ്ല്യാരെന്ന നിലക്കല്ല.
അദ്ദേഹത്തിന്റെ ചോദ്യം കേട്ടപ്പോൾ മനസ്സിൽ അമ്പരപ്പ്.എങ്കിലും ഉള്ള ധൈര്യം സംഭരിച്ച് ഞാൻ പറഞ്ഞു.
"ങാ, ഏട്യാ മദ്രസ?."
ഞാൻ ചോദിച്ചു.
"ചൊക്ലി, കണ്ണോത്ത്"
"ചൊക്ലി ബസ്സിറങ്ങിയിട്ട് കണ്ണോത്തെ പള്ളിയിലേക്ക് ഓട്ടോ കയറിയാൽ മതി".
ഇത്രയും പറഞ്ഞു കൊണ്ടയാൾ അവിടെ നിന്നും തിരിഞ്ഞ് നടന്നു.
കാഞ്ഞങ്ങാട് പോകാൻ തീരുമാനിച്ച ഞാൻ തലശ്ശേരിക്കടുത്തുള്ള ചൊക്ലിയിലേക്ക് പോകാൻ
തീരുമാനിച്ചു. കാഞ്ഞങ്ങാട് ബഹുദൂരം അകലെയാണ്. അവിടെ പോയാൽ എന്റെ കാര്യമെന്താവുമെന്നതിനെക്കുറിച്ച് എനിക്കൊരുറപ്പുമില്ലായിരുന്നു. ഓർക്കാപ്പുറത്താണെങ്കിലും ചൊക്ലിയിലേത് ജോലി ഉറപ്പായത് പോലെയാണുള്ളത്. അദ്ധ്യാപനം ഞൻ ചെയ്ത് പരിചയമുള്ള ജോലിയുമാണ്. അത് കൊണ്ടാണ് ഞാൻ കാഞ്ഞങ്ങാടേക്കുള്ള യാത്ര ചൊക്ലിയിലേക്ക് മാറ്റിയത്.
അയാൾ പറഞ്ഞ പ്രകാരം പിറ്റേന്ന് ഞാൻ വൈകിട്ട് അഞ്ചു മണിക്ക്
കണ്ണോത്തെ പള്ളിയിലെത്തി.കമ്മറ്റിക്കാരിൽ ചിലരുമായി കണ്ട് സംസാരിച്ചു.ഒരാൾ വരുമെന്ന് ഇന്ന് രാവിലെ ഇബ്രാഹിം ഉസ്താദ്
പറഞ്ഞതായി അവരെന്നോട് പറഞ്ഞു."അയാളാണ് നിങ്ങൾ അല്ലേ?"
അവരെന്നോട് ചോദിച്ചു.
"അതെ"
ഞാൻ പറഞ്ഞു.
"ഇബ്രാഹിം ഉസ്താദ് എവിടെയാണുള്ളത്? "
ഞാൻ അവരോട് ചോദിച്ചു.
"അയാൾ രാവിലെ മദ്രസ്സയിലെത്തും".
അന്ന് ഞാനൊരു കാര്യം ശ്രദ്ധിച്ചു.അവരെന്നെ 'നിങ്ങളെ'ന്നാണ്
അതി സംബോധന ചെയ്യുന്നത്. അത് വരെ എല്ലാവരുമെന്നെ നീ എന്നർത്ഥം വരുന്ന ഇഞ്ഞ്, എന്നായിരുന്നു അതിസംബോധന ചെയ്തിരുന്നത്.
നിങ്ങൾ എന്ന സംബോധന കേട്ടപ്പോൾ തന്നെ എന്റെ മനസ്സിന്റെ നിലവാരം ഉയരാൻ തുടങ്ങി. ഞാൻ ആദ്യത്തെ മൊയ്തി അല്ലാതായി. എന്നിലെ ആദ്യത്തെ മൊയ്തി എങ്ങോ പോയ്മറഞ്ഞു. ഞാൻ അപ്പോൾ മൊയ്തീൻ ഉസ്താദ് ആയി.
അന്ന് ഇശാ നിസ്കാരം കഴിഞ്ഞ് പള്ളിയുടെ സമീപം താമസിക്കുന്ന ഒരാൾ ഭക്ഷണം കഴിക്കാൻ എന്നെ അയാൾ
തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി.
അദ്ദേഹത്തിന്റെ പേര് കക്കോട്ട് കുനിയിൽ അബൂബക്കർ
മാസ്റ്റർ എന്നാണ്. അദ്ദേഹം മാഹി സർക്കാർ ഹൈസ്കൂളിൽ പ്രധാനദ്ധ്യാപകനായി സേവനമനുഷ്ഠിക്കുകയാണ്. ഞാനും അയാളും കൂടിയിരുന്ന്
ഭക്ഷണം കഴിച്ചു. നല്ല സ്വാദിഷ്ടമായ ഭക്ഷണം. ഭക്ഷണം കഴിച്ചപ്പോൾ എന്റെ വയർ മാത്രമല്ല മനസ്സും നിറഞ്ഞു.ശരീരത്തിന്, നല്ലൊരു കുളിർമ അനുഭവപ്പെട്ടു.
അരിമാവ് കലക്കി പാർന്ന് നേർമയായി ചുട്ടെടുത്ത നേർത്ത ദോശയും മത്തിക്കറിയും.
പാചക കലയിൽ പ്രാവീണ്യം നേടിയ തലശ്ശേരി മങ്കയുടെ കരങ്ങളാൽ പാകം ചെയ്യപ്പെട്ട ഭക്ഷണം. അതിന്റെ രുചിയും മേന്മയും ഒന്ന് വേറെ തന്നെയായിരുന്നു.
ഇതേ ഭക്ഷണം തന്നെയായിരിക്കും എന്റെ നാട്ടിലും ഉണ്ടാക്കാറ്.പക്ഷേ... തലശ്ശേരി ഭക്ഷണത്തിന്റെ മികവും രുചിയും ഒന്ന് വേറെ തന്നെയാണ്.
തലശ്ശേരിക്കാർ വളരെ ശ്രദ്ധയോടെയാണ് ഭക്ഷണം പാകം ചെയ്യാറുള്ളത്. അവരുടേത് ആഢംഭര ജീവിത ശൈലിയാണ്. അവരിൽ കൂടുതൽ പേരും കച്ചവടക്കാരോ, പ്രവാസികളോ ആണ്.
എന്റെ നാട്ടിലും, മറ്റ് നാടുകളിലും
വിഷപ്പടക്കാൻ വേണ്ടിയാണ് ഭക്ഷണം
പാകം ചെയ്തിരുന്നത്. പരുക്കൻ മട്ടിൽ വേവിച്ചെടുക്കും. അത്രതന്നെ.
കൂലി വേലകളിൽ നിന്ന് കിട്ടുന്ന തുഛമായ വരുമാനം കൊണ്ട്
ചിലവ് കുറഞ്ഞ രീതിയിലാണ് ഭക്ഷണം പാകം ചെയ്യുക. ഭക്ഷണം വേവിച്ചു കിട്ടിയാൽ മതി,വിഷപ്പിന്
അവർക്കത് രുചിയുള്ളതായിരിക്കും.
രുചിക്കൂട്ടോട് കൂടിയ ഭക്ഷണം കൂലി വേലക്കാർക്ക് ആഢംബരമാണ്.
തലശ്ശേരിക്കാർക്ക് രുചിക്കൂട്ടുണ്ടായാലേ ഭക്ഷണത്തിന് രുചിയുണ്ടാവുകയുള്ളു.
കായികാദ്ധ്വാനം കുറഞ്ഞവരാണവർ.
ഭക്ഷണം കഴിച്ചതിന്ന് ശേഷം പള്ളിയിൽ എനിക്ക് വേണ്ടി തയ്യാർ ചെയ്ത ശയനമുറിയെ ലക്ഷ്യമാക്കി അബൂബക്കർ മാസ്റ്റരുടെ വീട്ടിൽ നിന്നും
ഞാൻ ഇറങ്ങി നടന്നു.
ഞാൻ ഭക്ഷണം കഴിച്ച് പള്ളിയുടെ വിശാലമായ കോൺഗ്രീറ്റ് മുറിയിലെ കട്ടിലിൽ നിവർത്തിയിട്ട മെത്തയിലിരുന്ന് ഓരോന്നോർത്ത് കൊണ്ട് നെടുവീർപ്പിട്ടു.
Comments
Post a Comment