Skip to main content

സുലൈമാൻ നബിയും,ആന റാഞ്ചി പക്ഷിയും(1)

സുലൈമാൻ നബി (അ)ന്റെ രാജ സദസ്സിൽ മനുഷ്യർ, ജിന്നുകൾ,പിശാചുക്കൾ,പക്ഷി മൃഗാതികൾ എല്ലാം ഹാജറാകുമായിരുന്നു.അല്ല്വാഹുവിന്റെ കഴിവിനെ കുറിച്ചും അവന്റെ വിധിവിലക്കുകളെ കുറിച്ചും അവർ ചർച്ച ചെയ്യുക പതിവായിരുന്നു.ഒരവസരത്തിൽ സുലൈമാൻ നബി (അ) പറഞ്ഞു "അല്ല്വാഹു എന്താണോ വിധിച്ചത് അത് മാത്രമേ സംഭവിക്കുകയുള്ളൂ".
സഭയാകെ നബിയുടെ വാക്കുകൾ തലയാട്ടി സമ്മതിച്ചു.പക്ഷേ, ഭീമാകാരനായ ആന റാഞ്ചി പക്ഷി അങ്ങിനെയങ്ങ് സമ്മതിച്ചു കൊടുത്തില്ല.അത് പറഞ്ഞു.'നബിയേ ഓരോരുത്തരുടേയും പ്രവൃത്തിക്കനുസരിച്ചല്ലേ കാര്യങ്ങളുടെ പോക്ക്.വെറുതെ വിധിയെ പഴിക്കുന്നത് ശരിയാണോ?'
ആനറാഞ്ചി പക്ഷിയുടെ വാക്ക് കേട്ട് നബി പറഞ്ഞു.നിന്നോട് തർക്കിക്കാൻ ഞാനില്ല.നേരിൽ കണ്ടെന്കിലേ നീ വിശ്വസിക്കൂ.ഞാനൊരു കാര്യം പറയാം.മഗ്രിബ് കെട്ടിലെ രാജാവിനും,മശ്രിക് കെട്ടിലെ രാജാവിനും ഓരോ സന്തതികൾ ഉണ്ടായിട്ടുണ്ട്.ഒന്ന് ആണും, മറ്റേത് പെണ്ണുമാണ്.കോടാനു കോടി നാഴിക അകലത്തിൽ കിടക്കുന്ന ആ രണ്ട് കുട്ടികളും ഒരു ദ്വീപിൽ ഒരുമിച്ച് കൂടും.അവിടെ വെച്ചവർ അവിഹിത വേഴ്ച നടത്തും.അതിലൊരു കുഞ്ഞുണ്ടാകും.ഇത് അല്ല്വാഹുവിന്റെ വിധിയാണ്.ഈ വിധിക്കെതിരിൽ പ്രവൃത്തിച്ച് താന്താങ്ങളുടെ പ്രവർത്തനം മൂലമാണ് ഓരോ കാര്യവും സംഭവിക്കുന്നതെന്ന് നീയെനിക്ക് കാണിച്ചു തരിക.അല്ല്വാഹുവിന്റെ വിധിയാണിത്.ഇത് സംഭവിക്കുക തന്നെ ചെയ്യും.അത് നടക്കാതിരിക്കാൻ നിന്റെ എല്ലാ കഴിവും പ്രയോഗിച്ചു കൊള്ളുക.
        ശരി, എന്നാൽ അങ്ങിനെയാവട്ടെ.എനിക്കതിന് അനുമതി തന്ന സ്ഥിതിക്ക് ഞാനിതാ പോകുന്നു.ആനറാഞ്ചി പക്ഷി അവിടെ നിന്നും പറന്നു പോയി.
      പേരിനെ അന്വർത്ഥമാക്കുന്നതാണ് പക്ഷിയുടെ രൂപം.ആ പക്ഷിയുടെ കരങ്ങളും പാദങ്ങളും മാർവ്വിടങ്ങളും മനുഷ്യന്റേതു പോലെ തോന്നും.മറ്റുഭാഗങ്ങൾക്ക് ഒട്ടകത്തോടാണ് സാദൃശ്യം.ഒട്ടും തളരാതെ അനേകം ദൂരം പറക്കാനുള്ള കഴിവ് ആ പക്ഷിക്കുണ്ട്.കിഴക്ക് ദേശത്തെ ലക്ഷ്യമാക്കിയാണ് പക്ഷി പറന്നത്.മശ്രിക്ക് കെട്ടിലെ ചക്രവർത്തിയുടെ അന്തപുരത്തിലാണ് പക്ഷി പറന്നിറങ്ങിയത്.അവിടെ തൊട്ടിലിൽ കിടക്കുന്ന പിഞ്ചു കുഞ്ഞിനെ വളരെ രഹസ്യമായി റാഞ്ചിയെടുത്ത് പക്ഷി പറന്നുയർന്നു.അനേകം നാഴികകൾ പിന്നിട്ട് ആളൊഴിഞ്ഞ ഒരു ദ്വീപിൽ പക്ഷി പറന്നിറങ്ങി.
         ആ ദ്വീപിലേക്ക് ഒരിക്കലും കപ്പലുകൾക്ക് എത്താനാവില്ല.കാലാവസ്ഥ വളരെ അനുകൂലമായ പ്രദേശം.കൂറ്റൻ മലകൾ തല ഉയർത്തി നിൽക്കുന്നു.ഒരു മനുഷ്യക്കുഞ്ഞിനും അങ്ങോട്ടെത്തിച്ചേരാൻ കഴിയില്ല.
           ആന റാഞ്ചി ബലമുള്ള ഒരു മരത്തിന്റെ കൊമ്പിൽ മനോഹരമായൊരു കൂട് കെട്ടി.ആ പെൺകുഞ്ഞിനെ അതിലിട്ട് വളർത്തി.ആ പെൺ കുഞ്ഞിന് വേണ്ടുന്ന ഭക്ഷണ സാധനങ്ങളെല്ലാം പക്ഷി എത്തിച്ചു കൊടുക്കും.മഴയും വെയിലുമേൽക്കാതെ കുഞ്ഞിനെ സംരക്ഷിച്ചു.രാത്രി ആ കുഞ്ഞിന്റെ കൂടെയാണ് പക്ഷി കൂടിയത്.ഇതെല്ലാം പക്ഷി വളരെ ഗോപ്യമായി വെച്ചു.ഒന്നും സംഭവിക്കാത്തതുപോലെ പകൽ പക്ഷി സുലൈമാൻ നബിയുടെ രാജ സദസ്സിൽ എത്തും.ആ പെൺകുട്ടി മനുഷ്യരെ കാണാതെ ആന റാഞ്ചിയുടെ ലാളനയേറ്റ് വളർന്നു വലുതായി.
         അങ്ങ് മഗ്‌രിബ് കെട്ടിലെ രാജകുമാരനും വളർന്നു വലുതായിരിക്കുന്നു.സുമുഖനായൊരു യുവാവ്.രാജകുമാരന്റെ ഹോബി വേട്ടയായിരുന്നു.അതിനു വേണ്ട എല്ലാവിധ പരിശീലനങ്ങളും അവന് രാജധാനിയിൽ നിന്ന് കിട്ടി.ഇടക്കിടെ കൂട്ടുകാരുമൊത്ത് വനങ്ങളിൽ ശിക്കാറിന് പോകൽ രാജകുമാരൻ പതിവാക്കി.അങ്ങിനെയിരിക്കെ സമുദ്രത്തിലൂടെ ഒരു വേട്ടക്ക് പോകാൻ രാജകുമാരന് ആഗ്രഹം ജനിച്ചു.പരിവാരങ്ങളുമായി കുമാരൻ സമുദ്ര സഞ്ചാരത്തിന് പുറപ്പെട്ടു.സമുദ്രത്തിലൂടയാത്ര തുടരവേ ശക്തമായൊരു കൊടുംകാറ്റ് അവരുടെ കപ്പലിന്റെ ഗതി മാറ്റിമറച്ചു.ഓരോരുത്തരായി കപ്പലിൽ നിന്നും തെറിച്ചു സമുദ്രത്തിൽ വീണു.കപ്പൽ എങ്ങോട്ടോ ഒഴുകാൻ തുടങ്ങി.കപ്പലിൽ രാജകുമാരൻ മാത്രം ബാക്കിയായി.കപ്പൽ എങ്ങോട്ടെന്നില്ലാതെ ഒഴുകി.ഒടുവിൽ വിജനമായൊരു ദ്വീപിൽ കപ്പൽ ചെന്നടഞ്ഞു.
           ഉന്നതങ്ങളായ പർവ്വതങ്ങൾ,പച്ചപരവതാനി പുതച്ച ദ്വീപ്.രാജകുമാരൻ ആദ്വീപിന്റെ സൗന്ദര്യത്തിൽ മയങ്ങി.അയാൾ ദ്വീപിൽ ചുറ്റിക്കറങ്ങി നടന്നു.വിശപ്പും ദാഹവും കൊണ്ട് വലഞ്ഞ രാജകുമാരൻ കായ്കനികൾ പറിച്ചു തിന്നു.കാട്ടു ചോലയിൽ നിന്ന് വെള്ളം കുടിച്ചു.അതിനിടയിൽ രാജകുമാരന്റെ ശ്രദ്ധ ഒരു മരക്കൊമ്പിലേക്ക് തിരിഞ്ഞു.ആ മരച്ചില്ലയിലതാ മനോഹരമായ വലിയൊരു കൂട്.അയാൾ അതിലേക്കു നോക്കി നിൽക്കുമ്പോൾ അഴകിന്റെ പ്രതീകമായ ഒരു മനോഹര മുഖം പുറത്തേക്ക് എത്തിനോക്കുന്നത് കുമാരൻ കണ്ടു.അത് മനുഷ്യനോ മാലാഖയോ? രാജ കുമാരൻ അല്പമൊന്ന് അമ്പരന്നു.
                  അയാൾ അല്പംകൂടി അടുത്ത് ചെന്നു.ആ മിഴികൾ പരസ്പരം ഇടഞ്ഞു.ചോരപൈതലായിരുന്നപ്പോൾ ദ്വീപിലെത്തിയ രാജകുമാരിക്ക് ഒരു മനുഷ്യനെ കണ്ട് പരിചയമുണ്ടായിരുന്നില്ല.അവൾ കൗതുകത്തോടെ കുമാരന്റെ ഓരോ അവയവങ്ങളിലേക്കും കണ്ണുകൾ പായിച്ചു.യൗവ്വയുക്തനായ ഒരു പുരുഷനെ കണ്ടപ്പോൾ അവളുടെ ഹൃദയത്തിൽ പ്രണയത്തിന്റെ മിന്നൽ പിണറുകൾ മിന്നിമറഞ്ഞു.രാജകുമാരൻ പ്രഥമ ദൃഷ്ട്യാ തന്നെ അവളിൽ അനുരക്തനായി.അവളെ സ്വന്തമാക്കാനുള്ള അഭിനിവേശം കുമാരന്റെ മനസ്സിനെ ഉന്മത്തനാക്കി.കുമാരൻ സാഹസികമായി മരത്തിന്മേൽ കയറി.കുമാരനോട് അടുക്കുവാനുള്ള ഉൽക്കടമായ ഭാവത്തോടുകൂടി അവൾ തന്റെ കൂട് വിട്ടിറങ്ങി.രണ്ടുപേരും ദീർഘമായ ഒരാലിംഗനത്തിൽ ഒന്നായി.അനന്തരം രണ്ടു പേരും മരത്തിൽ നിന്നും താഴെയിറങ്ങി.നിർവ്വചിക്കാനാവാത്ത ആനന്ദം അവരുടെ സിരകളെ ഉന്മത്തരാക്കി.രണ്ടു പേരും കാമകേളികളിൽ മുഴുകി.സുഖത്തിന്റെ പറുദിസകളിലൂടെ അവർ വിഹരിച്ചു.
          ആശയ വിനിമയം നടത്താൻ അവർക്കു് രണ്ട് പേർക്കും പരസ്പരം ഭാഷകളറിയില്ല.ആംഗ്യത്തിലും അല്ലാതെയുമായി അവർ സംഭാഷണം തുടങ്ങി.രാജകുമാരൻ തന്റെ സ്ഥിതിഗതികളെല്ലാം കുമാരിയെ അറിയിച്ചു.ആന റാഞ്ചി പക്ഷിയുടെ പുത്രിയാണ് താനെന്നു മാത്രമേ കുമാരിക്കറിവുള്ളൂ.ആനറാഞ്ചി സുലൈമാൻ നബിയുടെ രാജ സന്നിധിയിൽ പോയതാണെന്നും അവൾ അറിയിച്ചു.സുലൈമാൻ നബി (അ)നെ സംബന്ധിച്ച് രാജ കുമാരനും അറിയാമായിരുന്നു.അദ്ദേഹത്തിന്റെ പിതാവുമായി സുലൈമാൻ നബി (അ) യുദ്ധം ചെയ്തിട്ടുണ്ട്.അതിൽ പരാജയപ്പെട്ട് രാജകുമാരനെ തടവുകാരനായി പിടിച്ചു.പിന്നീട് കപ്പം കൊടുക്കാമെന്നുള്ള നിബന്ധനയുമായി കുമാരനെ വിട്ടയച്ചു.കപ്പം ഇപ്പോഴും കൊടുത്തുകൊണ്ടിരിക്കുന്നുണ്ട്.കുമാരൻ സുലൈമാൻ നബിയെ സംബന്ധിച്ച് അവൾക്ക് വിശദീകരിച്ചു കൊടുത്തു.
    (ശേഷം രണ്ടാം അദ്ധ്യായത്തിൽ)

Comments

Popular posts from this blog

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺനിരത്തിലൂടെ അലക്ഷ്യമായിനടന്നു.അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നു അവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അഫ്രീദ് അഹമ്മദ്  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന കൊമ്പുകളിൽ, ഊഞ്ഞാലാടുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അഫ്രീദ് കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ട് അവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെ ഒരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നത് കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്ന് അവനാഗ്രഹിച്ചു.അഫ്രീദ് അഹമ്മദ് നടന്നുനടന്നു  താറിട്ട ഒരു റോഡിലെത്തി.അവൻ റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ നടന്ന് തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്ത് ഒരു പച്ചക്കറിക്കട.പലതര

കുട്ടിക്കാലം മുതൽ പ്രവാചകത്വം വരെ

കൃസ്താബ്ധം 571എപ്രിൽ 21, റബീഉൽ അവ്വൽ പന്ത്രണ്ടിൽ തിന്കളാഴ്ച രാവ് പ്രഭാതത്തോട് അടുത്ത സമയം,ഖുറൈശീ ഗോത്രത്തിലെ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ല്വാ യുടെ മകനായി,ബനൂസഹ്റ ഗോത്രത്തിലെ വഹബിന്റെ മകൾ ആമിനാ ബീവി ഒരാൺ കുഞ്ഞിനെ പ്രസവിച്ചു.കുഞ്ഞ് ജനിക്കുന്നതിന്റെ ഏഴുമാസങ്ങൾക്ക് മുമ്പാണ് പിതാവ് അബ്ദുല്ല  മരണപ്പെട്ടത്.ജനന  വാർത്തയറിഞ്ഞ പിതാമഹൻ അബ്ദുൽ മുത്തലിബ് തന്റെ മരണമടഞ്ഞ മകന്റെ കുഞ്ഞ് പിറന്നു എന്നറിഞ്ഞപ്പോൾ സന്തോഷവാനായി.അദ്ദേഹം കുഞ്ഞിനെ പരിശുദ്ധ കഹ്ബയിൽ കൊണ്ട് പോയി അല്ല്വാഹുവിനെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.ഏഴാം ദിവസം അഖീഖ അറുത്തു.ഖുറൈശികളെ ക്ഷണിച്ചു സദ്യ നൽകി.കുഞ്ഞിന് മുഹമ്മദ് എന്ന് പേർ വിളിച്ചു.                   ഇബ്രാഹിം നബിയും മകൻ ഇസ്മാഈൽ നബിയും മാതാവ് ഹാജറ ബീവിയുമായിരുന്നു മക്കയിലെ ആദ്യ താമസക്കാർ.സംസം ജലം ഉറവയെടുത്തതോടെ ജുർഹൂം ഗോത്രക്കാർ മക്കയിൽ വന്നു താമസമാക്കി.ജുർഹൂം ഗോത്രത്തിൽ നിന്ന് ഇസ്മാഈൽ നബി(അ) വിവാഹം കഴിച്ചു.ഈ വംശ പരമ്പരയിൽ പെട്ട അദ്നാൻ മുഹമ്മദ് നബിയു(സ്വ)യുടെ ഇരുപതാമത്തെ പിതാമഹനാണ്.നബി(സ്വ)പറഞ്ഞു.ഇബ്റാഹീം നബിയുടെ മക്കളിൽ നിന്ന് അല്ല്വാഹു ഇസ്മാഈൽ (അ)നെ തെരഞ്ഞെടുത്തു.ഇസ്മാഈ

വ്യഭിചാരത്തിന്റെ ശിക്ഷ (കഥ)

പെട്രോൾ മെക്സിന്റെ വെട്ടത്തോളം വട്ടത്തിൽ സജ്ജീകരിച്ച സദസ്സിൽ ആ മഹല്ലിലെ വിശ്വാസികളെല്ലാം ഭക്തി ആദരപൂർവ്വം സന്നിഹിതരായി.ഒരു ദിവസത്തെ മത പ്രഭാഷണമാണവിടെ സംഘടിപ്പിച്ചത്.ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിൽ എത്തിയിട്ടില്ല.മദ്ധ്യവയസ്കനായ മഹല്ല് സെക്രട്ടരി വേദിയിൽ കയറി മൈക്കിലൂടെ പറഞ്ഞു.     "പ്രിയപ്പെട്ട മഹല്ല് നിവാസികളെ, നാമേവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഉസ്താദവർകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം പ്രഭാഷണം തുടങ്ങുന്നതാണ്".    ഇത്രയും പറഞ്ഞുകൊണ്ടയാൾ മൈക്ക് ഓഫ് ചെയ്ത് വേദിയിൽ നിന്നിറങ്ങാൻ തുനിയുമ്പോൾ അല്പം അകലെ പെട്രോൾ മെക്സിന്റെ വെളിച്ചത്തിന്റെ പരിധിയിൽ ഉസ്താദും മഹല്ല് പ്രസിഡന്റും വരുന്നത് ശ്രദ്ധയിൽപ്പെട്ടു. അയാൾ വീണ്ടും മൈക്ക് ഓൺ ചെയ്ത് കൊണ്ട് പറഞ്ഞു.        "പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിന്റെ അടുത്തെത്തിയിട്ടുണ്ട് . ഏതാനും നിമിഷങ്ങൾക്കുള്ളിൽ പരിപാടി ആരംഭിക്കുകയായി".      അയാളത് പറഞ്ഞു തീർന്നില്ല ഉസ്താദ് വേദിയിലെത്തി.അയാൾ ഉസ്താദിന് ആദരപൂർവ്വം വഴിമാറിക്കോടുത്തു.സദസ്സ്യരെല്ലാം എഴുന്നേറ്റ് നിന്ന് കൊണ്ട് അദ്ദേഹത്തെ ആദ