Skip to main content

പറയാൻ ബാക്കി വെച്ച്,ഒന്നും മിണ്ടാതെ പോയവൾ(കഥ)

മരക്കൊമ്പുകളിലെ ഇടതൂർന്ന ഇലകൾക്കിടയിലൂടെ ഏന്തി വലിഞ്ഞു വന്ന പോക്കു വെയിലിന്റെ ചീളുകൾ വീടിന്റെ പടിഞ്ഞാറു ഭാഗത്ത് അങ്ങിങ്ങായി ചിതറിക്കിടപ്പുണ്ട്.കുംഭ മാസത്തിലെ പൊള്ളുന്ന വെയിൽ,സന്ധ്യയായപ്പോൾ എന്തൊരാശ്വാസം.
റിഫ അംന, അവളിപ്പോൾ സന്തോഷവതിയാണ്.അവളുടെ കല്യാണം കഴിഞ്ഞിട്ട് ഇന്നേക്ക് മൂന്ന് മാസമാകുന്നതേയുള്ളൂ.
അന്ന് സായം സന്ധ്യയിൽ, അവളുടെ ഉമ്മ, മൂത്ത രണ്ടു സഹോദരിമാർ,ഒരനിയത്തി ഇവരെല്ലാം വീടിന്റെ അടുക്കളയോടു ചേർന്നുള്ള കോനായിലിരുന്ന് കളിചിരി തമാശ യിലേർപ്പെട്ട് സമയം പോയതറിഞ്ഞില്ല.റിഫയുടെ വീട്ടിൽ ഈ നേരംപോക്ക് ഇടയ്ക്കിടെ യാദൃച്ഛികമായി സംഭവിക്കാറുള്ളതാണ്.അവൾ സദസ്സിൽ പോയിരിക്കുന്നതിനു മുംബ് അവളുടെ ഭർത്താവിനെ വിളിച്ചു.ഫോണെടുത്ത അയാൾ ചോദിച്ചു.
"എന്താണ് വിശേഷം?"
"വേഗം വാ, ഒന്നു രണ്ടു കാര്യങ്ങൾ പറയാനുണ്ട്."
"ശരി വേഗം വരാം".
അയാൾ ഫോൺ കട്ട് ചെയ്തു.

റിഫ അംന! എപ്പോഴും ചിരിച്ച മുഖം.നല്ല മിടുക്കുള്ള പെണ്ണ്.നല്ല സ്വഭാവം.വശ്യമായ പെരുമാറ്റം.സ്നേഹം തുളുമ്പുന്ന സംസാരം.അടുക്കളപ്പണിയിലാണ് അവളുടെ മിടുക്ക്.
അയൽപക്കത്തെ ആമിനത്താ പറയും.'ദ'എന്ന് പറേന്ന നേരം കൊണ്ട് ഓളെല്ലാം ചെയ്തു തീർക്കും.ഓളെകെട്ട്യോൻ ദുബായ് ക്കാരനാ.ഓൻ ആറുമാസത്തെ ലീവിനു വന്നപ്പൊ കല്ല്യാണം നടത്തി.ഓക്ക് പററ്യ പുതിയാപ്ല്യാ.ഓല് രണ്ടാളും പൊറത്തേക്ക് പോയി ബർത്താനോം പറഞ്ഞ് തിരിച്ചു ബെരുമ്മം റിഫ ചിരിക്കുന്നത് കാണാൻ എന്തൊരു ചേലാ.ഓളെ ചോന്നെ ചുണ്ടുകൾ വലിഞ്ഞു വിടരുംബോൾ തുംബ പ്പൂ പോലത്തെ പല്ലുകൾ കാണാൻ എന്തൊരു മൊഞ്ചാ!
മൊഞ്ചിനൊത്ത മ്ട്ക്കുള്ള പെണ്ണ്.
സൊറ പറഞ്ഞിരിക്കുന്നതിനിടയിൽ അടുത്തുള്ള പള്ളിയിൽ നിന്ന് മഗ്‌രിബ് ബാങ്ക് കേട്ടാണ് ഉറക്കിൽ നിന്ന് ഞെട്ടിയുണർന്നതു പോലെയുള്ള തിരിച്ചറിവ്.സമയം പോയതറിഞ്ഞില്ല.മഗ്രിബായി.
എല്ലാവരും എഴുന്നേറ്റു.ഉമ്മ മഗ്‌രിബ് നിസ്കാരം നിർവ്വഹിക്കാൻ അംഗശുദ്ധി വരുത്തി.
റിഫ തൻറെ മുറിയിൽ കയറി കതകടച്ചു ഉള്ളിൽ നിന്ന് കുറ്റിയിട്ടു.
ഉമ്മ മഗ്‌രിബ് നിസ്കാരം നിർവ്വഹിച്ച ശേഷം പുതിയാപ്ല വരാറായി ചായയുണ്ടാക്കട്ടെ എന്നും പറഞ്ഞ് അടുക്കളയിലേക്കു പോയി.അല്പം കഴിഞ്ഞതേയുള്ളൂ കോളിംങ് ബെൽ മുഴങ്ങി.
"കുൽസൂ.."ഉമ്മ റിഫയുടെ അനിയത്തിയെ നീട്ടി വിളിച്ചു.
"പുതിയാപ്ല വന്ന് വാതിൽ തൊറക്ക് ഞാൻ ചായ ഉണ്ടാക്ക്വാ".
"ങാ ഉമ്മാ "എന്നും പറഞ്ഞ് കുൽസു വേഗം ചെന്ന് വാതിൽ തുറന്നു.
"എളയ" കുൽസു അയാളുടെ മുഖത്തേക്ക് പുഞ്ചിരിയോട നോക്കി.
അയാളും കുൽസുവിൻറെ മുഖത്തേക്ക് പുഞ്ചിരിയോടെ നോക്കി.നേരെ അറയുടെ വാതിൽക്കൽ ചെന്നു മുട്ടി വിളിച്ചു.
"അംനാ.."
"......."
അയാൾ വിളി ആവർത്തിച്ചു.
"............"
പിന്നെ അയാൾ ഉച്ചത്തിൽ മുട്ടി വിളിച്ചു.
അപ്പോഴേക്കും അമ്മായി ഉമ്മയും.അവളുടെ മൂത്ത രണ്ടു സഹോദരിമാരും, അനിയത്തിയും അവളുടെ അറയുടെ വാതിൽക്കൽ വന്നു ഉറക്കെ മുട്ടി വിളിച്ചു.
"റിഫാ..."
"........."
പിന്നെ ബഹളമായി.കൂട്ടക്കരച്ചിലായി.അയൽവാസികൾ ഓടിവന്നു.അവർ വാതിൽ ചവിട്ടിപ്പൊളിച്ചുപ്പോൾ കണ്ടത് കട്ടിലിൽ ചലനമറ്റു കിടക്കുന്ന റിഫയെ.
ചുറ്റുമുള്ളവർ റിഫയെ ശ്രദ്ധിച്ചു നോക്കി.ശ്വാസമുണ്ടോ?
ശ്വാസോച്ഛ്വാസത്തിൻറെ അനക്കം കാണുന്നില്ല.
നാസ്വാ ദ്വാര മുഖത്ത് കൈവിരലിൻറെ പുറം വെച്ചു നോക്കി.
ശ്വാസോച്ഛ്വാസത്തിൻറെ ചൂടും ചൂരുമില്ല.
ഉടൻ ആശുപത്രിയിൽ എത്തിച്ചു.
ഡോക്ടർ സ്റ്റെതസ്കോപ്പ് വെച്ചു നോക്കി.ശരീരത്തിൽ ജീവൻറെ തുടിപ്പില്ല.കണ്ണിൽ ടോർച്ച് അടിച്ചു നോക്കി.കൃഷ്ണമണികൾ നിശ്ചലം.
ഡോക്ടർ ബന്ധുക്കളുടെ നേരെ തിരിഞ്ഞു നിന്ന് എല്ലാം കഴിഞ്ഞെന്ന് മട്ടിൽ തലയാട്ടി.അവൾ ആരോടും ഒന്നും മിണ്ടാതെ മുന്നേ യാത്രയായി.അവളുടെ പുതിയാപ്ല വിങ്ങിപ്പൊട്ടി കൊണ്ട് ചോദിച്ചു.
"അവൾക്കെന്തായിരുന്നു ഒന്നു രണ്ട് കാര്യങ്ങൾ പറയാനുണ്ടായിരുന്നത്?"

Comments

Popular posts from this blog

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺനിരത്തിലൂടെ അലക്ഷ്യമായിനടന്നു.അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നു അവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അഫ്രീദ് അഹമ്മദ്  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന കൊമ്പുകളിൽ, ഊഞ്ഞാലാടുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അഫ്രീദ് കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ട് അവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെ ഒരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നത് കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്ന് അവനാഗ്രഹിച്ചു.അഫ്രീദ് അഹമ്മദ് നടന്നുനടന്നു  താറിട്ട ഒരു റോഡിലെത്തി.അവൻ റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ നടന്ന് തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്ത് ഒരു പച്ചക്കറിക്കട.പലതര

കുട്ടിക്കാലം മുതൽ പ്രവാചകത്വം വരെ

കൃസ്താബ്ധം 571എപ്രിൽ 21, റബീഉൽ അവ്വൽ പന്ത്രണ്ടിൽ തിന്കളാഴ്ച രാവ് പ്രഭാതത്തോട് അടുത്ത സമയം,ഖുറൈശീ ഗോത്രത്തിലെ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ല്വാ യുടെ മകനായി,ബനൂസഹ്റ ഗോത്രത്തിലെ വഹബിന്റെ മകൾ ആമിനാ ബീവി ഒരാൺ കുഞ്ഞിനെ പ്രസവിച്ചു.കുഞ്ഞ് ജനിക്കുന്നതിന്റെ ഏഴുമാസങ്ങൾക്ക് മുമ്പാണ് പിതാവ് അബ്ദുല്ല  മരണപ്പെട്ടത്.ജനന  വാർത്തയറിഞ്ഞ പിതാമഹൻ അബ്ദുൽ മുത്തലിബ് തന്റെ മരണമടഞ്ഞ മകന്റെ കുഞ്ഞ് പിറന്നു എന്നറിഞ്ഞപ്പോൾ സന്തോഷവാനായി.അദ്ദേഹം കുഞ്ഞിനെ പരിശുദ്ധ കഹ്ബയിൽ കൊണ്ട് പോയി അല്ല്വാഹുവിനെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.ഏഴാം ദിവസം അഖീഖ അറുത്തു.ഖുറൈശികളെ ക്ഷണിച്ചു സദ്യ നൽകി.കുഞ്ഞിന് മുഹമ്മദ് എന്ന് പേർ വിളിച്ചു.                   ഇബ്രാഹിം നബിയും മകൻ ഇസ്മാഈൽ നബിയും മാതാവ് ഹാജറ ബീവിയുമായിരുന്നു മക്കയിലെ ആദ്യ താമസക്കാർ.സംസം ജലം ഉറവയെടുത്തതോടെ ജുർഹൂം ഗോത്രക്കാർ മക്കയിൽ വന്നു താമസമാക്കി.ജുർഹൂം ഗോത്രത്തിൽ നിന്ന് ഇസ്മാഈൽ നബി(അ) വിവാഹം കഴിച്ചു.ഈ വംശ പരമ്പരയിൽ പെട്ട അദ്നാൻ മുഹമ്മദ് നബിയു(സ്വ)യുടെ ഇരുപതാമത്തെ പിതാമഹനാണ്.നബി(സ്വ)പറഞ്ഞു.ഇബ്റാഹീം നബിയുടെ മക്കളിൽ നിന്ന് അല്ല്വാഹു ഇസ്മാഈൽ (അ)നെ തെരഞ്ഞെടുത്തു.ഇസ്മാഈ

വ്യഭിചാരത്തിന്റെ ശിക്ഷ (കഥ)

പെട്രോൾ മെക്സിന്റെ വെട്ടത്തോളം വട്ടത്തിൽ സജ്ജീകരിച്ച സദസ്സിൽ ആ മഹല്ലിലെ വിശ്വാസികളെല്ലാം ഭക്തി ആദരപൂർവ്വം സന്നിഹിതരായി.ഒരു ദിവസത്തെ മത പ്രഭാഷണമാണവിടെ സംഘടിപ്പിച്ചത്.ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിൽ എത്തിയിട്ടില്ല.മദ്ധ്യവയസ്കനായ മഹല്ല് സെക്രട്ടരി വേദിയിൽ കയറി മൈക്കിലൂടെ പറഞ്ഞു.     "പ്രിയപ്പെട്ട മഹല്ല് നിവാസികളെ, നാമേവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഉസ്താദവർകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം പ്രഭാഷണം തുടങ്ങുന്നതാണ്".    ഇത്രയും പറഞ്ഞുകൊണ്ടയാൾ മൈക്ക് ഓഫ് ചെയ്ത് വേദിയിൽ നിന്നിറങ്ങാൻ തുനിയുമ്പോൾ അല്പം അകലെ പെട്രോൾ മെക്സിന്റെ വെളിച്ചത്തിന്റെ പരിധിയിൽ ഉസ്താദും മഹല്ല് പ്രസിഡന്റും വരുന്നത് ശ്രദ്ധയിൽപ്പെട്ടു. അയാൾ വീണ്ടും മൈക്ക് ഓൺ ചെയ്ത് കൊണ്ട് പറഞ്ഞു.        "പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിന്റെ അടുത്തെത്തിയിട്ടുണ്ട് . ഏതാനും നിമിഷങ്ങൾക്കുള്ളിൽ പരിപാടി ആരംഭിക്കുകയായി".      അയാളത് പറഞ്ഞു തീർന്നില്ല ഉസ്താദ് വേദിയിലെത്തി.അയാൾ ഉസ്താദിന് ആദരപൂർവ്വം വഴിമാറിക്കോടുത്തു.സദസ്സ്യരെല്ലാം എഴുന്നേറ്റ് നിന്ന് കൊണ്ട് അദ്ദേഹത്തെ ആദ