Skip to main content

പറയാൻ ബാക്കി വെച്ച്,ഒന്നും മിണ്ടാതെ പോയവൾ(കഥ)

മരക്കൊമ്പുകളിലെ ഇടതൂർന്നി ലകൾക്കിടയിലൂടെ ഏന്തി വലിഞ്ഞു വന്ന പോക്കു വെയിലിന്റെ ചീളുകൾ വീടിന്റെ പടിഞ്ഞാറു ഭാഗത്ത് അങ്ങിങ്ങായി ചിതറിക്കിടപ്പുണ്ട്.മെയ് മാസത്തിലെ പൊള്ളുന്ന വെയിൽ,സന്ധ്യയായപ്പോൾ എന്തൊരാശ്വാസം.
റിഫ അംന, അവൾ
സ്വയം സമാധാനിച്ചു. അവളിപ്പോൾ
 സന്തോഷവതിയാണ്.അവളുടെ കല്യാണം കഴിഞ്ഞിട്ട് ഇന്നേക്ക് മൂന്ന് മാസമാകുന്നതേയുള്ളൂ.
അന്ന് സായം സന്ധ്യയിൽ, അവളുടെ ഉമ്മ, മൂത്ത രണ്ടു സഹോദരിമാർ,ഒരനിയത്തി ഇവരെല്ലാം വീടിന്റെ അടുക്കളയോടു ചേർന്നുള്ള കോനായിലിരുന്ന് കളിചിരി തമാശ യിലേർപ്പെട്ട് സമയം പോയതറിഞ്ഞില്ല.റിഫയുടെ വീട്ടിൽ ഈ നേരംപോക്ക് ഇടയ്ക്കിടെ യാദൃച്ഛികമായി സംഭവിക്കാറുള്ളതാണ്.അവൾ സദസ്സിൽ പോയിരിക്കുന്നതിനു മുമ്പ് അവളുടെ ഭർത്താവിനെ ഫോണിൽ വിളിച്ചു.ഫോണെടുത്ത അയാൾ ചോദിച്ചു.
"എന്താണ് വിശേഷം?"
"വേഗം വാ, ഒന്നു രണ്ടു കാര്യങ്ങൾ പറയാനുണ്ട്."
"ശരി വേഗം വരാം".
അയാൾ ഫോൺ കട്ട് ചെയ്തു.
റിഫ അംന! എപ്പോഴും ചിരിച്ച മുഖം.നല്ല മിടുക്കുള്ള പെണ്ണ്.നല്ല സ്വഭാവം.വശ്യമായ പെരുമാറ്റം.സ്നേഹം തുളുമ്പുന്ന സംസാരം.അടുക്കളപ്പണിയിലാണ വളുടെ മിടുക്ക്.
അയൽപക്കത്തെ ആമിനത്താ പറയും.'ദ'എന്ന് പറേന്ന നേരം കൊണ്ട് ഓളെല്ലാം ചെയ്തു തീർക്കും.ഓളെകെട്ട്യോൻ ദുബായ് ക്കാരനാ.ഓൻ ആറുമാസത്തെ ലീവിനു വന്നപ്പൊ കല്ല്യാണം നടത്തി.ഓക്ക് പററ്യ പുതിയാപ്ല്യാ.ഓല് രണ്ടാളും പൊറത്തേക്ക് പോയി ബർത്താനോം പറഞ്ഞ് തിരിച്ചു ബെരുമ്മം റിഫ ചിരിക്കുന്നത് കാണാൻ എന്തൊരു ചേലാ.ഓളെ ചോന്നെ ചുണ്ടുകൾ വലിഞ്ഞു വിടരുമ്പോൾ തുമ്പപ്പൂ പോലത്ത പല്ലുകൾ കാണാനെന്തൊരു മൊഞ്ചാ!
മൊഞ്ചിനൊത്ത മ്ട്ക്കുള്ള പെണ്ണ്.
സൊറ പറഞ്ഞിരിക്കുന്നതിനിടയിൽ അടുത്തുള്ള പള്ളിയിൽ നിന്ന് മഗ്‌രിബ് ബാങ്ക് കേട്ടാണ് ഉറക്കിൽ നിന്ന് ഞെട്ടിയുണർന്നതു പോലെയുള്ള തിരിച്ചറിവ്.സമയം പോയതറിഞ്ഞില്ല.മഗ്രിബായി.
എല്ലാവരും എഴുന്നേറ്റു.ഉമ്മ മഗ്‌രിബ് നിസ്കാരം നിർവ്വഹിക്കാൻ അംഗശുദ്ധി വരുത്തി.
റിഫ തന്റെ മുറിയിൽ കയറി കതകടച്ചു ഉള്ളിൽ നിന്ന് കുറ്റിയിട്ടു.
ഉമ്മ മഗ്‌രിബ് നിസ്കാരം നിർവ്വഹിച്ച ശേഷം പുതിയാപ്ല വരാറായി ചായയുണ്ടാക്കട്ടെ എന്നും പറഞ്ഞ് അടുക്കളയിലേക്കു പോയി.അല്പം കഴിഞ്ഞതേയുള്ളൂ കോളിംങ് ബെൽ മുഴങ്ങി.
"കുൽസൂ.."ഉമ്മ റിഫയുടെ അനിയത്തിയെ നീട്ടി വിളിച്ചു.
"പുതിയാപ്ല വന്ന് വാതിൽ തൊറക്ക് ഞാൻ ചായ ഉണ്ടാക്ക്വാ".
"ങാ ഉമ്മാ "എന്നും പറഞ്ഞ് കുൽസു വേഗം ചെന്ന് വാതിൽ തുറന്നു.
"എളയ" കുൽസു അയാളുടെ മുഖത്തേക്ക് പുഞ്ചിരിയോട നോക്കി.
അയാളും കുൽസുവിന്റെ മുഖത്തേക്ക് പുഞ്ചിരിയോടെ നോക്കി.നേരെ അറയുടെ വാതിൽക്കൽ ചെന്നു മുട്ടി വിളിച്ചു.
"അംനാ.."
"......."
അയാൾ വിളി ആവർത്തിച്ചു.
"............"
പിന്നെ അയാൾ ഉച്ചത്തിൽ മുട്ടി വിളിച്ചു.
അപ്പോഴേക്കും അമ്മായി ഉമ്മയും.അവളുടെ മൂത്ത രണ്ടു സഹോദരിമാരും, അനിയത്തിയും അവളുടെ അറയുടെ വാതിൽക്കൽ വന്നു ഉറക്കെ മുട്ടി വിളിച്ചു.
"റിഫാ..."
"........."
പിന്നെ ബഹളമായി.കൂട്ടക്കരച്ചിലായി.അയൽവാസികൾ ഓടിവന്നു.അവർ വാതിൽ ചവിട്ടിപ്പൊളിച്ചുപ്പോൾ കണ്ടത് കട്ടിലിൽ ചലനമറ്റു കിടക്കുന്ന റിഫയെ.
ചുറ്റുമുള്ളവർ റിഫയെ ശ്രദ്ധിച്ചു നോക്കി.ശ്വാസമുണ്ടോ?
ശ്വാസോച്ഛ്വാസത്തിൻറെ അനക്കം കാണുന്നില്ല.
നാസ്വാ ദ്വാര മുഖത്ത് കൈവിരലിൻറെ പുറം വെച്ചു നോക്കി.
ശ്വാസോച്ഛ്വാസത്തിൻറെ ചൂടും ചൂരുമില്ല.
ഉടൻ ആശുപത്രിയിൽ എത്തിച്ചു.
ഡോക്ടർ സ്റ്റെതസ്കോപ്പ് വെച്ചു നോക്കി.ശരീരത്തിൽ ജീവൻറെ തുടിപ്പില്ല.കണ്ണിൽ ടോർച്ചടിച്ചു നോക്കി.കൃഷ്ണമണികൾ നിശ്ചലം.
ഡോക്ടർ ബന്ധുക്കളുടെ നേരെ തിരിഞ്ഞു നിന്ന് എല്ലാം കഴിഞ്ഞെന്ന മട്ടിൽ തലയാട്ടി.അവൾ ആരോടും ഒന്നും മിണ്ടാതെ മുന്നേ യാത്രയായി.അവളുടെ പുതിയാപ്ല വിങ്ങിപ്പൊട്ടി കൊണ്ട് ചോദിച്ചു.
"അവൾക്കെന്തായിരുന്നു ഒന്നു രണ്ട് കാര്യങ്ങൾ പറയാനുണ്ടായിരുന്നത്?"

Comments

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. -------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ. സദാസമയവും സ്നേഹഭാവം. അവന്റെ വീടിന്റെ മുന്നിലുള്ള  പാറക്കെട്ടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!. അത്കൊണ്ടെല്...

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതിനിപുണൻ.  രാഷ്ട്രീയ നേതാവ്, മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു. ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്ന...

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആ ചെമ്മൺ പാതയിലൂടെ അലക്ഷ്യമായി മുന്നോട്ട്     നടന്നു. അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര അവൻ കണ്ടു. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്ന് അവന്ന് മനസ്സിലായി.അവൻ ആ താഴ്വരയിലേക്ക് പ്രവേശിച്ചു.തണൽവിരിച്ച് തലയുയർത്തി  നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.കൊമ്പുകളിൽ തൂങ്ങി, കാറ്റിലാടുന്ന മൂത്തുപഴുത്ത് പാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു  കൊണ്ടവൻ നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവന്റെ ശ്രദ്ധയിൽ പെട്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവനു മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിൽ  എന്നവനാഗ്രഹിച്ചു.. അവൻ നടന്നുനടന്ന്  താറിട്ട  റോഡിലെത്തി.റോഡിൽ കയറി എങ്ങോട്ടാണ് പോകേണ്ടതെന്നറിയില്ലെങ്കിലും  വലതു വശത്തേക്കു തി...