പെട്രോൾ മെക്സിന്റെ വെട്ടത്തോളം വട്ടത്തിൽ സജ്ജീകരിച്ച സദസ്സിൽ ആ മഹല്ലിലെ വിശ്വാസികളെല്ലാം ഭക്തി ആദരപൂർവ്വം സന്നിഹിതരായി.ഒരു ദിവസത്തെ മത പ്രഭാഷണമാണവിടെ സംഘടിപ്പിച്ചത്.ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിൽ എത്തിയിട്ടില്ല.മദ്ധ്യവയസ്കനായ മഹല്ല് സെക്രട്ടരി വേദിയിൽ കയറി മൈക്കിലൂടെ പറഞ്ഞു.
"പ്രിയപ്പെട്ട മഹല്ല് നിവാസികളെ, നാമേവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഉസ്താദവർകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം പ്രഭാഷണം തുടങ്ങുന്നതാണ്".
ഇത്രയും പറഞ്ഞുകൊണ്ടയാൾ മൈക്ക് ഓഫ് ചെയ്ത് വേദിയിൽ നിന്നിറങ്ങാൻ തുനിയുമ്പോൾ അല്പം അകലെ പെട്രോൾ മെക്സിന്റെ വെളിച്ചത്തിന്റെ പരിധിയിൽ ഉസ്താദും മഹല്ല് പ്രസിഡന്റും വരുന്നത് ശ്രദ്ധയിൽപ്പെട്ടു. അയാൾ വീണ്ടും മൈക്ക് ഓൺ ചെയ്ത് കൊണ്ട് പറഞ്ഞു.
"പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിന്റെ അടുത്തെത്തിയിട്ടുണ്ട് . ഏതാനും നിമിഷങ്ങൾക്കുള്ളിൽ പരിപാടി ആരംഭിക്കുകയായി".
അയാളത് പറഞ്ഞു തീർന്നില്ല ഉസ്താദ് വേദിയിലെത്തി.അയാൾ ഉസ്താദിന് ആദരപൂർവ്വം വഴിമാറിക്കോടുത്തു.സദസ്സ്യരെല്ലാം എഴുന്നേറ്റ് നിന്ന് കൊണ്ട് അദ്ദേഹത്തെ ആദരിച്ചു.
അയാൾ സുസ്മേര വദനായി സദസ്സ്യരോട് അസ്സലാമുഅലൈക്കും എന്ന് അഭിവാദ്യം ചെയ്തു.സദസ്സ്യർ വഅലൈകുമുസ്സലാം എന്ന് പ്രത്യഭിവാദ്യവും ചെയ്തു.ഉസ്താദ് തന്റെ പിറകിലുള്ള കസേര കുനിഞ്ഞ് നിന്ന് അല്പം മുന്നോട്ട് വലിച്ചു വെച്ച് അതിലിരുന്ന് കൊണ്ട് അൽ ഫാതിഹ എന്ന് പറഞ്ഞു.അത് കേട്ട സദസ്സ്യർ ഫാതിഹ ഉരുവിടാൻ തുടങ്ങി.ഫാതിഹ ഉരുവിട്ടു കഴിഞ്ഞപ്പോൾ അദ്ദേഹം ദീർഘമായി നന്നായൊന്ന് പ്രാർത്ഥിച്ചു. പ്രാർത്ഥനയുടെ അർഥം സദസ്സ്യർക്കറിയില്ലെങ്കിലും തങ്ങളുടെ ഗുണത്തിനു വേണ്ടിയാണ് പ്രാർത്ഥിക്കുന്നതെ ന്നവർക്കറിയാവുന്നത് കൊണ്ട് എല്ലാവരും ആത്മാർത്ഥമായിത്തന്നെ ആമീൻ പറഞ്ഞു.
പ്രസംഗത്തിന്റെ വിഷയം പ്രസിഡന്റ് ഉസ്താദിനോട് പറഞ്ഞിട്ടുണ്ട്.ആ നാട്ടിലുള്ളൊരു ബാല്യക്കാരത്തിപ്പെണ്ണ് ഒരന്യ പുരുഷനുമായി സംസാരിക്കുന്നത് ആരോ കണ്ടുവത്രെ.ആളുടെ പേര് വെളിപ്പെടുത്തരുതെന്നാണ് വ്യവസ്ഥ.അത് കൊണ്ട്'വ്യഭിചാരം'എന്നതാണ് ഇന്നത്തെ പ്രസംഗ വിഷയം.ഇതാണ് വിഷയത്തിന്റെ പിന്നാമ്പുറം കഥ.
ദീർഘമായ പ്രാർത്ഥനക്ക് ശേഷം മുസ്ല്യാർ എഴുന്നേറ്റ് നിന്ന് സദസ്സ്യരെ അതിസംബോധന ചെയ്യാൻ തുടങ്ങി.ബഹുമാന്യരായ ചതിയൻ കുന്ന് മഹല്ലിലെ സഹോദരീ സഹോദരന്മാരെ,നമ്മുടെ ഈ നാട് അനേകം ഋഷി വര്യന്മാരുടെ പാദസ്പർശനമേറ്റ് അനുഗ്രഹീതമായ നാടാണ്.ഇവിടെ വെച്ച് നാം എന്ത് തന്നെ ചെയ്താലും അത് മറച്ചു വെക്കാൻ ആരാലും സാധ്യമല്ല.അത് ഉത്തരവാദപ്പെട്ട പൗരപ്രമുഖർക്ക് സന്ദർഭോജിതമായി കിനാവി ലറിയിക്കുന്നതാണ്.ഈ നാട്ടിലെ ഒരു സഹോദരി ഒരന്യപുരുഷനുമായി എന്തോ സംസാരിക്കുന്നത് ഈ മഹല്ലിലെ ഉത്തരവാദപ്പെട്ടവർക്ക് കിനാവിൽ കാണിച്ചതിന്റെ ഫലമായാണ് ഇന്നിവിടെ ഈ സദസ്സ് സംഘടിപ്പിക്കാൻ കാരണം.ആയതിനാൽ ഞാനിവിടെ സംസാരിക്കുന്ന വിഷയം 'വ്യഭിചാരം' എന്നതാണ്.സഹോദരന്മാരെ,
"കണ്ണ് കൊണ്ടും, നാവ് കൊണ്ടും,കാത് കൊണ്ടും, എന്ന് വേണ്ട മറ്റ് അവയവങ്ങൾ കൊണ്ടും വ്യഭിചാരമുണ്ട്.ആയതിനാൽ അവയവങ്ങളെ സൂക്ഷിക്കേണ്ടത് നമ്മുടെ ബാദ്ധ്യതയാണ്.
ഇത് പറയുമ്പോൾ മുസ്ല്യാരുടെ കണ്ഠമിടറി.തന്റ കവിളിലൂടെ താടിരോമത്തിലെത്തിയ കണ്ണീർ തുള്ളികൾ പെട്രോൾ മെക്സിന്റെ പ്രകാശം തട്ടി പളുങ്ക് പോലെ തിളങ്ങുന്നത് കാണാമായിരുന്നു.
മുസ്ല്യാർ തുടർന്നു.വിശ്വാസികളേ,നിങ്ങൾക്കറിയാമോ വ്യഭിചാരത്തിന്റെ ഗൗരവം. എനിക്ക് സഹോദരി മാരോടാണ് പ്രത്യേകം പറയാനുള്ളത്.അനാവശ്യമായി അന്യപുരുഷന്മാരുടെ മോത്തേക്ക് നോക്കരുത്.നാശത്തെ ഭയപ്പെട്ടാൽ ആവശ്യത്തിനു പോലും നോക്കരുത്.അങ്ങിനെ സംഭവിച്ചാൽ അത് ഹറാമാണ്.
പാരത്രിക ലോകത്തുള്ള വ്യഭിചാരത്തിന്റെ ശിക്ഷ എന്താണെന്ന് നിങ്ങൾക്കറിയാമോ? നമ്മുടെ മരണ ശേഷം വ്യഭിചാരത്തിലേർപ്പെട്ട ആണിനേയും പെണ്ണിനേയും
തിയ്യിനാൽ സൃഷ്ടിക്കപ്പെട്ട മുരിക്ക് പോലെ മുള്ളുള്ള ഒരു തൂണിന്റെ ചുറ്റും ഒരുമിച്ചു കൂട്ടുന്നതാണ്.ആ തൂണിന്റെ മേലെയറ്റം ഇന്നേവരെ കണ്ടവരാരുമില്ല.അത്രക്കും ഉയരമുള്ള തൂണാണത്.അതിലുള്ളമുള്ളുകൾ കൂർത്ത് മൂർച്ചയേറിയതാണ്.അത് ശരീരത്തിൽ തറച്ചാലുള്ള വേദന എന്താണെന്ന് നിങ്ങൾക്കറിയാമോ?
വ്യഭിചരിച്ച ആണിനോടും പെണ്ണിനോടും ആ തൂണിൽ കയറാൻ വേണ്ടി കല്പിക്കുന്നതാണ്.അതിന്മേൽ കയറുമ്പോൾ അവരുടെ മാറിലും നാഭിയിലും കൈകാലുകളിലും മുള്ള് തറക്കുമ്പോൾ അസഹ്യമായ വേദനയും പൊള്ളലുമേറ്റ് അവർ വാവിട്ടു കരയുന്നതാണ്.അന്ന് നമ്മെ സഹായയിക്കാനാരുമുണ്ടാകില്ല.
പാപികൾ ആ തൂണിന്റെ ഏറ്റവും മുകളിലെത്തിയാൽ താഴോട്ട് ഊർന്നു വരുന്നതാണ്.അപ്പോൾ അവരുടെ ശരീരത്തിലുള്ള മാംസപേശികൾ മുള്ളിൽ കൊളുത്തി വലിയുമ്പോൾ അസഹ്യമായ വേദനാജനകമായ പൊള്ളലേറ്റ് അവരലറി കരയുന്നതാണ്.
ശിക്ഷയുടെ കാഠിന്യമോർത്ത് സദസ്സ്യരിൽ പലരും വിതുമ്പി.ഇത്രയും കേട്ടപ്പോൾ നമ്മുടെ ഉസ്താദൊരു മനുഷ്യനോ അഥോ മാലാഖയോ എന്നുവരെ ശ്രോദ്ധാക്കളിൽ പലരും സംശയിച്ചു.
പ്രസംഗ ശേഷം മഹല്ല് പ്രസിഡന്റ് ഉസ്താദിനോട് പറഞ്ഞു.നിങ്ങളെ ഭക്ഷണം കഴിക്കാൻ വേണ്ടി ഒരു വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്.നിങ്ങളെ കൂട്ടാനാള് വരും.നിങ്ങൾ അവരുടെ കൂടെ പോയി ഭക്ഷണം കഴിച്ചോളൂ.അങ്ങിനെ ഒരു കുട്ടി ഉസ്താദിനെ കൂട്ടിക്കൊണ്ടു പോയി.ഒരു വീടിന്റെ മുറ്റത്തെത്തിയപ്പോൾ കുട്ടിപറഞ്ഞു.
"ഉസ്താദിന് ഇവിടെയാണ് ഭക്ഷണം. ആ കാണുന്നതാണ് എന്റെ വീട്."
ഇത്രയും പറഞ്ഞ് കുട്ടിയൊരൊറ്റ ഓട്ടം.
ഉസ്താദിന്റ വരവും കാത്തിരുന്ന ഒരു സ്ത്രീ പെട്ടെന്ന് വാതിൽ തുറന്ന് "ഉസ്താദേ ബെരീൻ" എന്ന് പറഞ്ഞു.
അവളെ കണ്ടപാടേ അയാളുടെ മനസ്സിൽ ഒരു കൊള്ളിമീൻ പാഞ്ഞു. സുന്ദരിയായൊരു പെണ്ണ്.വശ്യമായ പെരുമാറ്റം.അയാളുടെ ചിന്തകളിൽ അവളുടെ സൗന്ദര്യം കത്തിപ്പടർന്നു.ഇതിനിടയിൽ മേഷമേൽ ഭക്ഷണം വെക്കുന്ന ശബ്ദമയാൾ കേൾക്കുന്നുണ്ടായിരുന്നു.അല്പസമയത്തിനു ശേഷം അകത്തു നിന്നൊരു കിളിമൊഴി.
"ബെരീൻ ഭക്ഷണം കഴിക്കാം".
അയാൾ അകത്തേക്ക് കയറി.കൈ കഴുകി തീൻ മേശക്കരികിലിരുന്നു.അവൾ നറു പുഞ്ചിരിയോടെ കുടിക്കാനുള്ള വെള്ളവുമായി വന്നു.തന്നെയവൾ കടക്കണ്ണു കൊണ്ട് നോക്കുന്നുണ്ടെന്നയാൾക്ക് തോന്നി.മുസ്ല്യാർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല.ഇത് കണ്ടപ്പോൾ വശ്യമായി അവൾ ചോദിച്ചു.
"ഉസ്താതെന്താണ് ഭക്ഷണം കഴിക്കാത്തത്? ഭക്ഷണത്തിന് രുചിയില്ലേ?".
അയാൾ ഒന്നും മിണ്ടാതെ വേഗ മെഴുന്നേറ്റു കൈ കഴുകി.അവൾ പാത്രമെടുക്കാൻ വേണ്ടി മേശക്കരികിൽ എത്തിയതും, മുസ്ല്യാർ കൈ കഴുകി മേശക്കരികിലെത്തിയതും രണ്ടും ഒന്നിച്ചായിരുന്നു.
നിയന്ത്രണം വിട്ട മുസ്ല്യാർ അവളുടെ കൈക്ക് പിടിച്ചു.അവൾ കുതറിമാറാൻ ശ്രമിച്ചില്ല.പരിഭ്രമിക്കാതെ സൗമ്യമായവൾ ചോദിച്ചു.
"ഉസ്താദിനോടുള്ള വിശ്വാസം കൊണ്ടാണ് ആണുങ്ങളില്ലാത്ത വീട്ടിൽ ഈ പെണ്ണായൊരുത്തി നട്ടപ്പാതിര നേരത്ത് ഭക്ഷണം കഴിക്കാൻ വേണ്ടി ക്ഷണിച്ചത്.ഉസ്താതെന്താണ് ഇങ്ങനെ ചെയ്തത്? നിങ്ങളല്ലേ പറഞ്ഞത് മഹ്ശറാ മൈതാനത്ത് വെച്ച് തിയ്യിനാലുള്ളതൂണിന്മേൽ കയറേണ്ടി വരുമെന്ന്?."
മുസ്ല്യാർ അൽപമൊന്ന് പതറി, എങ്കിലും അത് പുറത്തു കാട്ടാതെ ധൈര്യം സംഭരിച്ച് കൊണ്ടയാൾ പറഞ്ഞു.
"ആദം നബീന്റെ കാലം മുതൽ വ്യഭിചരിച്ച ആണും പെണ്ണൂണ്ടാകൂലേ മഹ്ശറേല്? എന്റേം നിന്റേം ഊഴമാകുമ്പോഴേക്ക് മരത്തിലെ മുള്ളെല്ലാം നീങ്ങി മരത്തിന് നല്ല മിനുസായിരിക്കും.മേല്പോട്ട് കയറാൻ കൊറച്ച് ബെഷമൊണ്ടാകൂന്നേള്ളൂ.മേലെ എത്ത്യാൽ താഴോട്ട് ഊർന്നിറങ്ങാൻ എന്ത് നല്ല സുഖോണ്ടാകൂന്നറിയ്യ്യോ?".
(പുനരാഖ്യാനം)
നിഷ്ക്കളങ്കരായ ജനങ്ങളെ പറഞ്ഞ് വഞ്ചിക്കുന്ന ചില പൂച്ചസന്ന്യാസിമാരുണ്ട് നമ്മുടെ സമൂഹത്തിൽ.അവർ ജനങ്ങളുടെ അഭിമാനവും ധനവും കവരാൻ ഏത് കുതന്ത്രംവും പ്രയോഗിക്കും.അവരെ ഉദ്ദേശിച്ചാണ് കഥ.
ReplyDelete